ഡൽഹി: കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഭാരതത്തിന്റെ നയതന്ത്രം പുതിയ ഉയരങ്ങൾ കീഴടക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിയിൽ രാജ്യം സുപ്രധാന സംരംഭങ്ങൾക്കും തീരുമാനങ്ങൾക്കും നേതൃത്വം നൽകി. ജി 20 ഉച്ചകോടിക്കിടെ എടുത്ത ചില തീരുമാനങ്ങൾക്ക് 21-ാം നൂറ്റാണ്ടിന്റെ ദിശ തന്നെ മാറ്റാനുള്ള കഴിവുണ്ടെന്നും 30 ദിവസത്തിനിടെ 85 ലോക നേതാക്കളുമായി ചർച്ച നടത്താൻ തനിക്കായെന്നും ജി20 യൂണിവേഴ്സിറ്റി കണക്റ്റിന്റെ സമാപന സമ്മേളനത്തിൽ വിദ്യാർത്ഥികളെ അഭിസംബോദന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
‘കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഭാരതത്തിന്റെ നയതന്ത്രം പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. രാജ്യത്തിന് വേണ്ടി നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ നിങ്ങൾ എന്നെ തിരഞ്ഞെടുത്തു. ജി 20 ഉച്ചകോടിക്ക് തൊട്ടുമുമ്പ് ഇന്തോനേഷ്യയിൽ നിരവധി ലോക നേതാക്കളുമായി ഞാൻ കൂടിക്കാഴ്ച നടത്തി. അതിന് പിന്നാലെ ജി 20യിലൂടെ ലോകത്തിനായി വലിയ തീരുമാനങ്ങൾ എടുക്കാൻ സാധിച്ചു. ആഫ്രിക്കൻ യൂണിയൻ ജി 20യുടെ സ്ഥിരാഗംമായി മാറി. ഭാരതത്തിന്റെ ശ്രമഫലമായി ആറ് രാജ്യങ്ങൾ കൂടി ബ്രിക്സ് കൂട്ടായ്മയിൽ ചേർന്നു’.
‘ഇന്നത്തെ ആഗോള പ്രശ്നങ്ങൾക്കിടയിൽ എല്ലാ രാജ്യങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നത് ചെറിയ കാര്യമല്ല. യുവാക്കൾക്ക് ശുഭാപ്തി വിശ്വാസവും അവസരങ്ങളും ഉണ്ടായാൽ മാത്രമേ രാജ്യത്തിന് മുന്നേറാൻ സാധിക്കൂ. ഓഗസ്റ്റ് 23-ന് ലോകം മുഴുവനും കേട്ടത് ‘ഭാരതം ചന്ദ്രനിൽ’ എന്നായിരുന്നു. ജി20 ഉച്ചകോടിയുടെ വിജയത്തിൽ അത്ഭുതപ്പെടാനില്ല. കാരണം ഇതിന് മുന്നിട്ടിറങ്ങിയത് യുവാക്കളാണ്. യുവാക്കളാണ് യഥാർത്ഥ സൂപ്പർ പവർ. ആഗോള സഹകരണത്തിലൂടെ യുവജന ശാക്തീകരണം ഇനിയും നമുക്ക് ഉയർത്തേണ്ടതുണ്ട്. 2047-ഓടെ ഭാരതത്തെ ഒരു വികസിത രാജ്യമാക്കി മാറ്റുന്നതിനായി രാജ്യത്തെ യുവാക്കളുടെ പിന്തുണ ഉണ്ടാവണം’.
‘കഴിഞ്ഞ 30 ദിവസങ്ങളിലെ നേട്ടങ്ങൾ മാത്രം നോക്കൂ. പാവപ്പെട്ടവർ, പട്ടികജാതി, പട്ടികവർഗക്കാർ, ഒബിസികൾ, ഇടത്തരക്കാർ എന്നിവരെ ശാക്തീകരിക്കാൻ നിരവധി സംരംഭങ്ങൾ ആരംഭിച്ചു. കരകൗശലത്തൊഴിലാളികൾക്കായി പ്രധാനമന്ത്രി വിശ്വകർമ യോജന സർക്കാർ ആരംഭിച്ചു. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം യുവാക്കൾക്ക് ‘റോസ്ഗർ മേള’ വഴി കേന്ദ്ര സർക്കാർ ജോലി ലഭിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിൽ പാസ്സാക്കിയ ആദ്യ ബില്ലായി വനിതാ സംവരണ ബിൽ മാറി. അഭിമാനബോധമുള്ള രാജ്യമായി ഭാരതം മാറി’- പ്രധാനമന്ത്രി പറഞ്ഞു.