ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണവും ഇന്ത്യ തിരികെ നൽകിയ മറുപടിയുമെല്ലാം വൻ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തങ്ങളുടെ രാജ്യത്ത് വെച്ച് തങ്ങളുടെ പൗരൻ വിദേശ ശക്തികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ട്രൂഡോ വിഷയത്തിൽ ഉയർത്തിയ ന്യായീകരണം. ഇന്ത്യ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും ട്രൂഡോ വാദങ്ങൾ ആവർത്തിച്ചു.
എന്നാൽ, ബലൂചിസ്ഥാൻ മനുഷ്യാവകാശ പ്രവർത്തക കരിമ ബലോചിന്റെ മരണത്തിൽ എന്തുകൊണ്ടാണ് ട്രൂഡോ മൗനം തുടരുന്നതെന്നാണ് ഉയരുന്ന ചോദ്യം. 2020 ഡിസംബറിലാണ് കരിമയെ കാണാതാകുന്നത്. ദിവസങ്ങൾക്ക് ശേഷം ടോറന്റോയിലെ നദിക്കരയിൽ നിന്നും കരിമയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വഭാവികത ഇല്ലെന്നാണ് കനേഡിയൻ പോലീസ് അന്ന് പ്രതികരിച്ചത്. മരണത്തെക്കുറിച്ച് തുടർന്ന് അന്വേഷിക്കാനോ വിഷയം പാർലമെന്റിൽ ഉന്നയിക്കാനോ കനേഡിയൻ ഭരണകൂടം തയ്യാറായിരുന്നില്ല. ആ വർഷം മരിച്ച രണ്ടാമത്തെ ബലൂചിസ്ഥാൻ ആക്ടിവിസ്റ്റായിരുന്നു കരിമ.
ബലൂചിസ്ഥാൻ ജനതയുടെ അവകാശങ്ങൾക്കായി പാക് സർക്കാരിനെതിരെ പോരാടിയ വ്യക്തിയാണ് കരിമ ബലോച്. രാഷ്ട്രീയ വിദ്യാർത്ഥി സംഘടനയായ ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ (ബിഎസ്ഒ-ആസാദ്) ആദ്യത്തെ അദ്ധ്യക്ഷയായിരുന്നു മനുഷ്യാവകാശ പ്രവർത്തകയായിരുന്ന കരിമ ബലോച്.
ബലൂച് ആക്ടിവിസ്റ്റുകളുടെ നിർബന്ധിത തിരോധാനത്തിനെതിരെ ഇവർ ശക്തമായി ശബ്ദമുയർത്തിയിരുന്നു. പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള് തുറന്നുകാണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇവർ പിന്തുണച്ചിരുന്നു. ഇതിനെതുടർന്ന്, മിലിട്ടറിയുടെയും ഇന്റർ-സർവീസസ് ഇന്റലിജൻസിന്റെയും കടുത്ത വിമർശക കൂടിയായിരുന്ന ബലോച്ചിനെതിരെ പാകിസ്താൻ തീവ്രവാദ കുറ്റം ചുമത്തി നാടുകടത്തി. ശേഷം കാനഡയിലേക്ക് കരിമ അഭയം തേടുകയായിരുന്നു.
കരീമയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് കനേഡിയൻ പോലീസ് ഇപ്പോഴും പറയുന്നത്. എന്നാൽ ഇത് ആത്മഹത്യയാണെന്ന് വിശ്വസിക്കില്ലെന്നും ശക്തയായ ഒരു സ്ത്രീയായിരുന്നു കരിമയെന്നുമാണ് ഭർത്താവ് ഹമ്മൽ ഹൈദറിന്റെ വാക്കുകൾ. മനുഷ്യാവകാശ പ്രവർത്തകനായ ഹൈദറും പാകിസ്താനിൽ നിന്നും നാടുകടത്തപ്പെട്ട വ്യക്തിയാണ്.
കരീമയുടെ മരണത്തിൽ ഇതുവരെയും പ്രതികരിക്കാത്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിജ്ജാറിന്റെ മരണത്തിൽ ഉടൻ തന്നെ പ്രതികരിക്കുകയും ചെയ്തു. ഖാലിസ്ഥാനികളോടുള്ള കനേഡിയൻ സർക്കാരിന്റെ മൃദു സമീപനമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.