ന്യൂഡൽഹി: പ്രാധാനമന്ത്രി വിശ്വകർമ പദ്ധതിയിലേക്ക് ഇതുവരെ ലഭിച്ചത് 1.40 ലക്ഷത്തിലധികം അപേക്ഷകൾ. പദ്ധതിക്ക് തുടക്കമിട്ട് വെറും പത്താം ദിവസത്തിനുള്ളിലാണ് ഒന്നരലക്ഷത്തോളം അപേക്ഷകൾ ലഭിച്ചതെന്ന് കേന്ദ്ര വ്യവസായ മന്ത്രി നാരായൺ റാണെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിന്റെ ഫലമാണ് പ്രധാനമന്ത്രി വിശ്വകർമ യോജന. അതിന്റെ വിജയമാണ് ലോഞ്ച് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ ലഭിച്ച ഇത്രയും അപേക്ഷകൾ. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് സമഗ്രമായ വികസനത്തിനുള്ള നാഴികക്കല്ലായിരിക്കും പ്രധാനമന്ത്രി വിശ്വകർമ പദ്ധതി. പദ്ധതിയുടെ വിജയത്തിന്റെ സാക്ഷ്യപത്രമാണിതെന്നും സമൂഹമാദ്ധ്യമമായ എക്സിലൂടെ അദ്ദേഹം കുറിച്ചു.
കരകൗശല വിദഗ്ധരുടെ ഉത്പാദന ശേഷി വർധിപ്പിക്കാനും അവരുടെ ഉത്പന്നങ്ങൾ ആഭ്യന്തര, ആഗോള വിപണികളിലേക്ക് എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. പദ്ധതി പ്രകാരം 18 തരം കരകൗശല തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. കൂടാതെ ഗുണഭോക്താക്കൾക്ക് നൈപുണ്യ പരിശീലനവും നൽകും. പരിശീലന കാലയളവിൽ അവർക്ക് ദിവസേന 500 രൂപ സ്റ്റൈപ്പൻഡും ടൂൾ കിറ്റുകൾ വാങ്ങാനായി 15,000 രൂപയും ലഭിക്കും.