ദുബായ്: 2026-ഓടെ ദുബായിൽ പറക്കും ടാക്സികൾ സജീവമാകും. ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന ക്ഷമമാകുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. ലണ്ടൻ ആസ്ഥാനമായുള്ള എയർടാക്സി നിർമ്മാണ കമ്പനി ഉടമകളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വയം നിയന്ത്രിയ ഗതാഗതവുമായി ബന്ധപ്പെട്ട് ദുബായിൽ നടക്കുന്ന മൂന്നാത് ലോക സമ്മേളനത്തിലാണ് കമ്പനി ഇതറിയിച്ചത്. പറക്കും ടാക്സികൾ സജീവമാകുന്നതോടെ ഇതിനു വേണ്ടി വികസിപ്പിച്ച വെർട്ടിപോർട്ടുകളുടെ ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും. ഡ്രോണുകളുടെ ലാൻഡിംഗിനും ടേക്ക്ഓഫിനും അഡ്വാൻസ്ഡ് എയർ മൊബിലിറ്റി ഗതാഗതത്തിനുമായി രൂപകൽപന ചെയ്ത സാങ്കേതിക വിദ്യയാണ് വെർടിപോർട്ടുകൾ. ഒരു വെർട്ടിപോർട്ടിന് ഒന്നിലധികം ഡ്രോണുകളെ ഉൾക്കൊള്ളാൻ കഴിയും. ഈ വർഷം ഫെബ്രുവരിയിൽ ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിലാണ് പുത്തൻ സാങ്കേതിക വിദ്യക്ക് അംഗീകാരം നൽകിയത്.
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപമായിരിക്കും ഫ്ലൈയിംഗ് ടാക്‌സിയുടെ പ്രധാന സ്റ്റേഷൻ. പാം ജുമൈറ, ദുബായ് ഡൗൺടൗൺ, ദുബായ് മറീന എന്നിവിടങ്ങളിലെ വെർട്ടിപോർട്ട് സ്റ്റേഷനുകളിലേക്കും തിരിച്ചും പ്രാരംഭ ഘട്ടത്തിൽ ടാക്സികൾ സർവ്വീസ് നടത്തും. എയർ ടാക്സികൾക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയുണ്ടാകുമെന്നും പരമാവധി റേഞ്ച് 241 കിലോമീറ്ററാണെന്നും നേരത്തെ അറിയിച്ചിരുന്നു. ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം. കരഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോൾ സമയം ലാഭിക്കുന്നതിനൊപ്പം പറക്കും ടാക്സികൾ നിരവധി നേട്ടങ്ങൾ ഉണ്ടാക്കുമെന്നും എയർടാക്സി നിർമ്മാതാക്കൾ പറഞ്ഞു.