ന്യൂഡൽഹി: ഭാരതത്തിന്റ ചരിത്രത്തോടും സംസ്‌കാരത്തോടും അങ്ങേയറ്റം ബഹുമാനമുണ്ടെന്ന് ക്യൂബൻ പ്രതിനിധി അലെജാന്ദ്രോ സിമാൻകാസ് മറിൻ. ഇന്ത്യ-ക്യൂബ സൗഹൃദ ബന്ധത്തിന് അടിത്തറയിട്ട ക്യൂബയുടെ മുൻ പ്രസിഡന്റ് ഫിഡൽ കാസ്‌ട്രോയുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത സർക്കാരിന്റയും ഭാരതീയരുടെയും ഇച്ഛാശക്തിയെയും കരുത്തിനെയും വളരെയധികം ബഹുമാനിക്കുന്നു. ഭാരതത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും അങ്ങേയറ്റം ആദരവോടെയാണ് കാണുന്നത്. 50 വർഷത്തിന് മുമ്പ് ഇന്ത്യയുമായി കാസ്‌ട്രോ തുടങ്ങി വച്ച ബന്ധത്തിൽ ക്യൂബ ഏറെ സന്തോഷിക്കുന്നതായും നന്ദിയോടെ സ്മരിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഇന്ത്യയെ പ്രതിധീകരിച്ച് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി പങ്കെടുത്തിരുന്നു. ഫിഡൽ കാസ്ട്രോയുടെ ഇന്ത്യാ സന്ദർശനത്തിന്റ 50-ാം വാർഷികം ആഘോഷിക്കുന്നതിന്റ ഭാഗമായിട്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ക്യൂബൻ ബന്ധം- വർത്തമാന പാതയും മുന്നോട്ടുള്ള വഴിയും എന്ന വിഷയത്തിൽ കേന്ദ്രമന്ത്രി മുഖ്യപ്രഭാഷണം നടത്തി. ചേരിചേരാ പ്രസ്ഥാനത്തിന്റ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യയ്‌ക്ക് കൈമാറാന്നുതിനായിരുന്നു കാസ്‌ട്രോയുടെ ആദ്യ ഭാരത സന്ദർശനമെന്നും മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. ഇന്ത്യ-ക്യൂബ ബന്ധം വളരെയധികം സൗഹൃദപരമാണ്. 1959 ലെ വിപ്ലവത്തിന് ശേഷം ക്യൂബയ്‌ക്ക് ആദ്യമായി അംഗീകാരം നൽകിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.