ചണ്ഡീഗഡ്: മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ അറസ്റ്റിൽ. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു പഴയ കേസിലാണ് സുഖ്പാൽ സിംഗ് ഖൈറയ്‌ക്കെതിരെ നടപടി. കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ എംഎൽഎയുടെ ചണ്ഡീഗഡിലെ വസതിയിൽ ജലാലാബാദ് പോലീസ് പരിശോധന നടത്തിയിരുന്നു.
പരിശോധനയുടെ ദൃശ്യങ്ങൾ ഖൈറ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചു. പോലീസുമായി തർക്കിക്കുന്നതും പോലീസിനോട് വാറണ്ട് ആവശ്യപ്പെടുന്നതും അറസ്റ്റിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുന്നതും പോലീസിനെതിരെ പ്രതിഷേധിക്കുന്നതുംഎഫ്ബി ലൈവിൽ കാണാം. കൂടാതെ കേസ് സുപ്രീം കോടതി റദ്ദാക്കിയെന്നും ഇപ്പോഴത്തെ അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ലൈവിൽ ആരോപിച്ചു.
അതേസമയം നിരന്തരം സർക്കാരിനെ വിമർശിക്കുകയും നയങ്ങൾക്കെതിരെ ട്വീറ്റ് ചെയ്യുകയും ചെയ്യുന്ന കോൺഗ്രസ് നേതാവാണ് സുഖ്പാൽ സിംഗ് ഖൈറ പഞ്ചാബിലെ ഭോലാത്ത് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയും ഓൾ ഇന്ത്യ കിസാൻ കോൺഗ്രസിന്റെ ചെയർമാനുമാണ്. പഞ്ചാബിലെ ജലാലാബാദിൽ 2015 മാർച്ചിലാണ് ഖൈറക്കെതിരെ മയക്കുമരുന്ന് കേസ് പോലീസ് രജിസ്റ്റർ ചെയ്തത്. കേസിൽ ആകെ ഒമ്പത് പ്രതികളാണ് ഉള്ളത്. ഇവർ പിന്നീട് നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിരുന്നു.