വാഷിംഗ്ടൺ: കാനഡയിൽ നടക്കുന്ന സംഭവവികാസങ്ങളെ സാധാരണവത്കരിക്കുന്ന സമീപനം ശരിയല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും ഹൈക്കമ്മിഷനുകൾക്കുമെതിരായ അക്രമ സംഭവങ്ങൾക്ക് സമാനമായ സാഹചര്യം മറ്റ് രാജ്യങ്ങൾക്ക് നേരിടേണ്ടി വന്നാൽ ഭാരതം പ്രതികരിച്ചതു പോലെ സമാധാനപരമായി വിഷയത്തെ കൈകാര്യം ചെയ്യുമോയെന്നും വിദേശകാര്യമന്ത്രി ചോദിച്ചു. ഒട്ടാവയിലെ സ്ഥിതിഗതികളെ സാധാരണവത്കരിക്കരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വെള്ളിയാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ന് അക്രമത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം കാനഡയിൽ നിലനിൽക്കുന്നുണ്ട്. ഭാരതത്തിന്റെ ഹൈക്കമ്മീഷനുകൾക്ക് നേരെ സ്‌മോക്ക് ബോംബുകൾ എറിയുന്നു. ഞങ്ങളുടെ കോൺസുലേറ്റുകൾക്ക് മുന്നിലും അക്രമം അഴിഞ്ഞാടുന്നു. പല നയതന്ത്ര പ്രതിനിധികളെയും ലക്ഷ്യം വെക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്യുന്നു. പറയൂ, ഇതെല്ലാം സാധാരണമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? മറ്റേതെങ്കിലും രാജ്യത്തിന് ഇത് അഭിമുഖീകരിക്കേണ്ടി വന്നാൽ അവർ എങ്ങനെ പ്രതികരിക്കും? ഇത് തികച്ചും ന്യായമായ ചോദ്യമാണെന്ന് താൻ വിശ്വസിക്കുന്നതായും ജയശങ്കർ പറഞ്ഞു. കാനഡയിലെ നിലവിലെ സാഹചര്യം സാധാരണമായി കണക്കാക്കരുതെന്നും അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.