പാലക്കാട്: ഓണം ബംബർ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിനെക്കുറിച്ച് ലോട്ടറി വകുപ്പിന്റെ പ്രത്യേക സമിതി അന്വേഷണം ആരംഭിച്ചു. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് തമിഴ്നാട്ടിലെ കരിഞ്ചന്തയിൽ വിറ്റതാണെന്ന പരാതിയെ തുടർന്നാണ് പ്രത്യേക സമിതി അന്വേഷിക്കുന്നത്. ലോട്ടറി വിറ്റ ഏജൻസിയിൽ ഉൾപ്പെടെ ഏഴംഗ പ്രത്യേക സമിതി ഉടൻ പരിശോധന നടത്തും.
സംസ്ഥാനത്തെ ലോട്ടറി ഏജൻസിയിൽ നിന്ന് കമ്മീഷൻ വ്യവസ്ഥയിൽ വാങ്ങി തമിഴ്നാട്ടിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നായിരുന്നു പരാതി. ടിക്കറ്റ് വിറ്റത് കരിഞ്ചന്തയിലാണെന്ന് തമിഴ്നാട് സ്വദേശിയാണ് ലോട്ടറി വകുപ്പിന് പരാതി നൽകിയത്. കേരളത്തിലെ ലോട്ടറി മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ അനുവാദമില്ല. കേരളത്തിന് പുറത്തുള്ള ആൾക്കാരാണ് ലോട്ടറി അടിച്ചതെങ്കിൽ വ്യവസ്ഥകൾ പാലിച്ച് രേഖകൾ ഹാജരാക്കുന്ന പ്രകാരമായിരിക്കും സമ്മാനം നൽകുക. നിലവിലെ പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണോയെന്ന് പരിശോധിക്കാൻ കഴിഞ്ഞ ദിവസമാണ് ലോട്ടറി വകുപ്പ് പ്രത്യേക സമിതിയെ രൂപീകരിച്ചത്. ലോട്ടറി വകുപ്പ് ജോയിൻ ഡയറക്ടർ ഫിനാൻസ് ഓഫീസർ ഉൾപ്പെടെ ഏഴംഗ സമിതിയാണ് പരാതിയിൽ അന്വേഷണം നടത്തുക. ലോട്ടറി വിറ്റ ഏജൻസിയിൽ ഉൾപ്പടെ നേരിട്ട് എത്തി ഉടൻ സമിതി പരിശോധന നടത്തും. സമ്മാനാർഹൻ കേരളത്തിൽ എത്താൻ ഉണ്ടായ കാര്യകാരണ സഹിതം സമിതിക്ക് ബോധ്യപ്പെടണം. വ്യക്തമായ പരിശോധനയ്‌ക്ക് ശേഷമാകും സമ്മാനത്തുക കൈമാറുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.
എന്നാൽ ടിക്കറ്റ് കരിഞ്ചന്തയിൽ നിന്ന് വാങ്ങിയെന്ന പരാതി വസ്തുതാവിരുദ്ധമാണെന്ന് സമ്മാനർഹനെന്ന് അവകാശപ്പെടുന്ന പാണ്ഡ്യരാജ് പ്രതികരിച്ചു. നാല് പേർ ചേർന്ന് വാളയാറിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ആവശ്യമെങ്കിൽ വാളയാർ ലോട്ടറി കടയിലെ സിസിടിവി പരിശോധിക്കാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രിതികരിച്ചു.