ഇന്ത്യൻ വിപണിയിൽ വലിയ തരംഗങ്ങൾ സൃഷ്ടിച്ച് പുറത്തിറങ്ങിയ ആപ്പിളിന്റെ ഐഫോൺ 15 സീരീസ് സ്മാർട്ട്‌ഫോണുകൾ ഉപഭോക്താക്കളിൽ നിന്നും വൻ വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത്. ഫോണുകൾ അമിതമായി ചുടാവുന്നുവെന്നാണ് ഉപഭോക്താക്കൾ പരാതിപ്പെടുന്നത്. ഈ സീരീസുകളിൽ നാല് ഫോണുകളാണ് ആപ്പിൾ പുറത്തിറക്കിയതെങ്കിലും ഐഫോൺ 15 പ്രോയും, പ്രോ മാക്‌സുമാണ് കൂടുതലായി ചുട്ടുപഴുക്കുന്നത്. ഇതിനുള്ള കാരണങ്ങൾ കണ്ടെത്തി ആപ്പിൾ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
ഫോണിലെ ബാക്ക്ഗ്രൗണ്ട് പ്രവർത്തനങ്ങൾ കൂടുതലായതിനാലാണ് ഫോണുകൾ അമിതമായി ചൂടാവാൻ ഒരു കാരണമെന്നാണ് കമ്പനിയുടെ വാദം. ഇതിനു പുറമെ ഫോണിൽ ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്ലിക്കേഷനുകളിലുണ്ടാകുന്ന ബഗുകൾ ഫോണിനെ സാരമായി ബാധിക്കുന്നെന്നാണ് ആപ്പിൾ പറയുന്നത്. ഇൻസ്റ്റഗ്രാം, ഊബർ തുടങ്ങി ഒൻപത് തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഫോണുകളിൽ ഓവർലോഡ് സൃഷ്ടിക്കുന്നതായി കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവയുടെ ബാക്ക്ഗ്രൗണ്ട് പ്രവർത്തനങ്ങളുടെ ഫലമായാണ് ഫോണുകൾ അമിതമായി ചൂടാവുന്നതെന്നും ഇത് പരിഹരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം മുമ്പ് പുറത്തിറങ്ങിയ ഐഫോണുകളിൽ സ്‌റ്റെയിൻലസ് സ്റ്റീലുകളാണ് ബോഡികളിൽ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ ഫോണുകളിൽ ടൈറ്റാനിയം ഉപയോഗിച്ചതും ഫോൺ ലൈറ്റ് വെയിറ്റ് ആക്കുന്നതിനായി കൂളിംഗ് സർഫസ് ഏരിയ കുറച്ചതുമാണ് അമിതമായി ചൂടാവുന്നതിന് കാരണമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിച്ച് പുതിയ വേരിയന്റുകൾ പുറത്തിറക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.