ഗ്വാളിയോർ: കോൺഗ്രസിനെതിരെ കടുത്ത ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പുത്തൻ ചിന്തകളും മാർഗരേഖകളും ഇല്ലാത്തവർക്ക് മദ്ധ്യപ്രദേശിനെ പുരോഗതിയിലേക്ക് നയിക്കാൻ സാധിക്കില്ലെന്നും കോൺഗ്രസ് രാജ്യത്തിന്റെ നേട്ടങ്ങളെ വെറുപ്പോടെ തിരസ്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപി സർക്കാർ മദ്ധ്യപ്രദേശിനെ തകർച്ചയിൽ നിന്നും രാജ്യത്തെ മികച്ച പത്ത് സംസ്ഥാനമാക്കി മാറ്റിയെന്നും രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പുരോഗതിയെയും വിവിധ പദ്ധതികളെയും വെറുക്കുക എന്ന ഒരു ജോലി മാത്രമേ കോൺഗ്രസിനൊള്ളു. കടുത്ത വെറുപ്പോടെയാണ് കോൺഗ്രസ് രാജ്യത്തിന്റെ നേട്ടങ്ങളെ കാണുന്നത്. 60 വർഷമായി കോൺഗ്രസ് അധികാരത്തിലിരുന്നെങ്കിലും വികസനം കൊണ്ടുവരാൻ അവർ പരാജയപ്പെട്ടു. വികസനത്തെ എതിർക്കുന്നവർക്ക് രാജ്യത്തെ ജനങ്ങൾ 60 വർഷമാണ് നൽകിയത്. 60 വർഷം കുറഞ്ഞ സമയമല്ല. ഒമ്പത് വർഷത്തിനുള്ളിൽ രാജ്യത്ത് വികസനവും പുരോഗതിയും എല്ലാം സംഭവിക്കുകയാണെങ്കിൽ, 60 വർഷത്തിനുള്ളിൽ ഒരുപാടുണ്ടാകുമായിരുന്നു. അത് ചെയ്യാൻ കഴിയാത്തത് അവരുടെ പരാജയമാണ്. പാവപ്പെട്ടവരുടെ വികാരങ്ങൾ വെച്ച് കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. അന്നും അവർ ജാതിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുകയായിരുന്നു, ഇന്നും അത് തന്നെയാണ് ചെയ്യുന്നത്. മദ്ധ്യപ്രദേശിൽ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഡബിൾ എഞ്ചിൻ എന്നാൽ ഇരട്ടി വികസനം എന്നാണെന്നും ഗ്വാളിയോറിൽ 19,260 കോടിയിലധികം രൂപയുടെ പദ്ധതികൾക്കാണ് തറക്കല്ലിട്ടത്. ബിജെപി ഒരു വർഷത്തിനുള്ളിൽ ആരംഭിച്ച പദ്ധതികളുടെ അത്രയും എണ്ണം മറ്റൊരു പാർട്ടിയും ഇതുവരെ ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഒരുപാട് കണക്ടിവിറ്റി പ്രോജക്ടുകൾ ആരംഭിച്ചു. ഐഐടി ഇൻഡോറിൽ ഒരുപാട് പുതിയ തസ്തികളിലേക്ക് പ്രവേശനം ആരംഭിച്ചു. – പ്രധാനമന്ത്രി പറഞ്ഞു.