ന്യൂഡൽഹി: രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ വികാരത്തെ ചൂഷണം ചെയ്ത് ജീവിച്ചിരുന്ന അവർ ഇപ്പോഴും അത് തന്നെയാണ് ആവർത്തിക്കുന്നത്. അഴിമതി ശീലമാക്കിയവർ വീണ്ടും അതുതന്നെ തടുരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മദ്ധ്യപ്രദേശ് ഗ്വാളിയാറിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഇന്ത്യയെ എക്കാലവും ഭിന്നിപ്പിച്ച് നിർത്താനാണ് അവർ ശ്രമിച്ചിരുന്നത്. ഇപ്പോൾ ആ കാർഡ് വീണ്ടും പുറത്തെടുക്കുകയാണ്. രാജ്യത്തെ ജാതീയമായി വിഘടിപ്പിക്കാനാണ് അവരുടെ ശ്രമം. അത് അനുവദിച്ച് നൽകാൻ സാധിക്കില്ല. വികസനമാണ് ചർച്ച ചെയ്യേണ്ടത്. കഴിഞ്ഞ ഒമ്പത് വർഷത്തെ വികസനവും അവരുടെ ആറ് പതിറ്റാണ്ടത്തെ പ്രവർത്തനങ്ങളും വിലയിരുത്തണം. അഴിമതി ശീലമാക്കിയവർ വീണ്ടും അത് തന്നെ തുടരാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി പറഞ്ഞു.
ജാതി സെൻസസ് നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയ സാഹചര്യത്തിലാണ് മോദിയുടെ വിമർശനം. ജാതി സെൻസസും സംവരണവും ഉയർത്തിപ്പിടിച്ച് കേന്ദ്ര സർക്കാരിനെ നേരിടാനാണ് ഇൻഡി സഖ്യം ശ്രമിക്കുന്നത്. വനിതാ സംവരണ ബിൽ അവതരണത്തിനിടെയും ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രതിപക്ഷ നീക്കങ്ങൾ സഭയിൽ പ്രകടമായിരുന്നു.
കഴിഞ്ഞ ദിവസം ബിഹാർ നിയമസഭയിൽ സംസ്ഥാനത്ത് നടത്തിയ ജാതി സെൻസസ് അവതരിപ്പിച്ചിരുന്നു. സെൻസസിൻ മേൽ ചർച്ചക്കായി ഇന്ന് സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. ഒബിസി വികാരം ചൂഷണം ചെയ്ത് ലോക് സഭ തിരഞ്ഞെടുപ്പ് നേരിടാനാണ് ഇൻഡി സഖ്യത്തിന്റെ ശ്രമം. ഇതിന്റെ തുടക്കമാണ് ബിഹാർ സെൻസസെന്നാണ് ഉയരുന്ന ആക്ഷേപം.