എറണാകുളം: ഗുരുവായൂർ ക്ഷേത്രത്തിലെ പണം സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ഗുരുവായൂർ ദേവസ്വത്തിലെ പണം ദേശസാൽകൃത ബാങ്കുകളിൽ മാത്രം നിക്ഷേപിക്കാൻ നിർദ്ദേശം നൽകണം. ദേവസ്വം വക സ്വത്ത് വകകൾ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണം. ദേവസ്വം വക ഭൂമിയിന്മേലും സർവേ നടത്തണം എന്നിങ്ങനെയാണ് ഹർജിയിലെ ആവശ്യങ്ങൾ.
വിഷയത്തിൽ സ്വമേധയാ നടപടി ആവശ്യപ്പെട്ടും ഹർജിക്കാരൻ നേരത്തെ ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. തിരുവനന്തപുരം സ്വദേശി ഡോ. പി.എസ്. മഹേന്ദ്ര കുമാറാണ് ഹർജിക്കാരൻ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്.
‘നേരത്തെ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 25 കോടി രൂപ കടം എന്ന രൂപത്തിൽ സർക്കാർ എടുത്തത് ഇതുവരെ തിരികെ നൽകിയതായി വാർത്തകൾ കണ്ടിട്ടില്ല. കൂടാതെ ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമായി ഗുരുവായൂർ ദേവസ്വത്തിന്റെ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയിരുന്നു. ഈ നടപടി പിന്നീട് ഹൈക്കോടതി റദ്ദാക്കി.
ജി. സുധാകരൻ ദേവസ്വം മന്ത്രിയും സഹകരണ മന്ത്രിയും ആയിരുന്ന കാലത്ത് ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 450 കോടി രൂപ സഹകരണ സംഘങ്ങളിലേക്ക് നിക്ഷേപമായി പോയി എന്നുള്ള മാദ്ധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു’- ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.