തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് മിൻഷാദാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. കൊല്ലം കൊട്ടിയത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് പ്രതി.
കഴിഞ്ഞ ദിവസം ഇയാൾ ആറ്റിങ്ങൽ സ്വദേശിയായ പെൺകുട്ടിയെ കൊട്ടിയത്തുള്ള താമസ സ്ഥലത്തേക്ക് നിർബന്ധിച്ച് കൂട്ടികൊണ്ടു പോവുകയായിരുന്നു. ഇയാളുടെ സുഹൃത്ത് ആദർശിന്റെ ബൈക്കിലാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. മിൻഷാദും ആദർശും ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഫ്‌ലാറ്റിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.
പെൺകുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയുടെ ഫ്‌ളാറ്റിൽ വെച്ച് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഫ്‌ളാറ്റിൽ വെച്ച് ശാരീരികമായി പീഡിപ്പിക്കപ്പെട്ടു എന്ന് പെൺകുട്ടി മൊഴി നൽകി. വിശദമായ ചോദ്യംചെയ്യിലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്ക് ബൈക്ക് നൽകി സഹായിച്ചതിന് ആദർശിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയത്തെത്തിച്ച് കേസിൽ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.