വെള്ളം ഉപയോഗിച്ചാൽ ശരീരമാകെ തടിച്ചു വീർക്കുന്ന ഗുരുതരമായ അവസ്ഥ. അക്വാജെനിക് യൂർട്ടികേറിയ എന്ന അത്യപൂർവ രോഗമാണിത്. ഇതുമൂലം ദുരിത ജീവിതം നയിക്കുകയാണ് ടെസ്സ ഹാൻസൻ എന്ന അമേരിക്കൻ യുവതി. എട്ടാം വയസിൽ തുടങ്ങിയ ഈ അലർജി ഇരുപത്തിയഞ്ച് വയസിലെത്തിയപ്പോഴേക്കും കൂടുതൽ ഗുരുതരമായതായി യുവതി പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി ഈ അപൂർവ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
കുട്ടിക്കാലത്ത് മറ്റെല്ലാ കുട്ടികളെയും പോലെ തന്നെ ധാരാളം വെള്ളം കുടിക്കുകയും വെള്ളത്തിൽ കളിക്കുകയും ചെയ്തിരുന്ന കുട്ടിയായിരുന്നു ടെസ്സ. എന്നാൽ പതിയെ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങി. പിന്നീടങ്ങോട്ട് കുളിക്കുമ്പോഴും കുടിക്കുമ്പോഴുമെല്ലാം ചൊറിച്ചിലും ശരീരമാകെ തടിപ്പും അനുഭവപ്പെടാൻ തുടങ്ങി. കുളി കഴിഞ്ഞ് വരുമ്പോൾ ശരീരം മുഴുവനും ചുവന്ന നിറത്തിൽ തടിച്ചിരിക്കും.
ആദ്യ ഘട്ടത്തിൽ ഷാംപൂവിന്റെയും കണ്ടീഷണറിന്റെയും അലർജി മൂലമെന്നാണ് യുവതിയുടെ മാതാപിതാക്കൾ കരുതിയത്.പിന്നാലെ സോപ്പും ഇത്തരത്തിലുള്ള വസ്തുക്കളും ഒഴിവാക്കി. എന്നാൽ വൈകാതെ വെള്ളമാണ് പ്രശ്‌നമെന്ന് തിരിച്ചറിഞ്ഞു.
അത്യപൂർവമായ വാട്ടർ അലർജിയാണ് അക്വാജെനിക് യുർട്ടികേറിയ എന്ന് പറയുന്നത്. വെള്ളവുമായി ബന്ധപ്പെടുമ്പോൾ ശരീരത്തിൽ പാടുകളും തടിപ്പുകളും പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. നീര്, ചൊറിച്ചിൽ, പുകച്ചിൽ എന്നിവയും അനുഭവപ്പെടും. നെഞ്ച്, കഴുത്ത്, കൈകൾ എന്നിവിടങ്ങളിലാണ് പാടുകൾ കൂടുതലായും കാണപ്പെടുന്നത്.















