കറാച്ചി: അനധികൃത അഫ്ഗാൻ കുടിയേറ്റക്കാരെ എത്രയും വേഗം രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന പാക്കിസ്താന്റെ ഭീഷണി അംഗീകരിക്കാനാകില്ലെന്ന് താലിബാൻ. പാകിസ്താന്റെ സുരക്ഷാ പ്രശ്‌നങ്ങൾക്ക് അഫ്ഗാൻ പൗരന്മാർ കുറ്റക്കാരല്ലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് വ്യക്തമാക്കി.
നിയമപരമായ അംഗീകാരമോ അനുമതിയോ ഇല്ലാതെ 1.73 ദശലക്ഷത്തോളം അഫ്ഗാൻ കുടിയേറ്റക്കാർ തങ്ങളുടെ രാജ്യത്ത് താമസിക്കുന്നുണ്ടെന്ന കണക്ക് കഴിഞ്ഞ ദിവസമാണ് പാകിസ്താൻ പുറത്ത് വിട്ടത്. നവംബർ ഒന്നിനുള്ളിൽ അഫ്ഗാൻ അഭയാർത്ഥികൾ രാജ്യം വിട്ടില്ലെങ്കിൽ നിർബന്ധിത പുറത്താക്കൽ നടപ്പാക്കുമെന്നും പാകിസ്താൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വർഷം പാകിസ്താനിൽ നടന്ന 24 ചാവേർ ആക്രമണങ്ങളിൽ 14 എണ്ണത്തിന് പിന്നിലും അഫ്ഗാൻ പൗരന്മാരാണെന്ന് പാകിസ്താൻ ആഭ്യന്തര മന്ത്രി സർഫ്രാസ് ബുഗ്തി ആരോപിച്ചിരുന്നു.
പിന്നാലെയാണ് പാകിസ്താനെ തള്ളി താലിബാൻ രംഗത്തെത്തിയത്. അഫ്ഗാൻ അഭയാർത്ഥികളോടുള്ള പാകിസ്താന്റെ സമീപനം ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന് സബിഹുള്ള മുജാഹിദ് വ്യക്തമാക്കി. ” പാകിസ്താൻ ഈ തീരുമാനം പുനഃപരിശോധിക്കണം. അഫ്ഗാൻ അഭയാർത്ഥികൾക്ക് പാകിസ്താന്റെ സുരക്ഷാ പ്രശ്‌നങ്ങളിൽ യാതൊരു പങ്കുമില്ല. അവർ സ്വയം രാജ്യം വിടുന്നത് അവരെ അംഗീകരിക്കാൻ പാകിസ്താൻ തയ്യാറാകണമെന്നും” സബിഹുള്ള പറയുന്നു.
ക്രമസമാധാന നില അവലോകനം ചെയ്യാൻ ചേർന്ന സൈനിക മേധാവിമാരുടെ യോഗത്തിന് ശേഷമാണ് പാകിസ്താൻ അഫ്ഗാൻ കുടിയറ്റേക്കാർക്കെതിരെ നിലപാടെടുത്തത്. പാകിസ്താനിൽ അടുത്തിടെ 57 പേരുടെ മരണത്തിനിടയാക്കിയ രണ്ട് ചാവേർ സ്ഫോടനങ്ങളിലും അഫ്ഗാൻ പൗരന്മാർക്ക് പങ്കുണ്ടെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്.