ജയ്പൂർ: രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടർച്ചയായി നടത്തി വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യം എന്താണെന്ന് തനിക്ക് മനസിലാക്കാൻ സാധിക്കുമെന്നും താൻ ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജസ്ഥാനിൽ ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ കലാപങ്ങൾ അവസാനിപ്പിക്കുകയും വികസനം കൊണ്ടുവരുകയും ചെയ്യും. സംസ്ഥാനത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കോൺഗ്രസ് ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 3,700 കിലോമീറ്ററിലധികം റെയിൽവേ ട്രാക്കുകൾ വൈദ്യുതീകരിച്ചു. പ്രാചീന ഭാരതത്തിന്റെ പ്രൗഢിയും സംസ്‌കാരവും പ്രതിഫലിക്കുന്ന സംസ്ഥാനമാണിത്. രാജസ്ഥാനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. അതിനാൽ ബിജെപിയെ കൊണ്ടുവരണം. എത്രത്തോളം താമര വിരിയുന്നുവോ അത്രത്തോളം രാജസ്ഥാനിൽ വികസനം നടക്കും’പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ പൗരന്മാരുടെ സ്വപ്‌നമാണ് കേന്ദ്ര സർക്കാരിന്റെ പ്രമേയം. പാവപ്പെട്ട കുടുംബങ്ങളിലെ കോടിക്കണക്കിന് സ്ത്രീകൾക്ക് ഞങ്ങൾ ഉജ്ജ്വല ഗ്യാസ് കണക്ഷൻ സൗജന്യമായി നൽകി. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഉജ്ജ്വല ഗ്യാസ് സിലിണ്ടറിന് 100 രൂപ കുറച്ചു. ഗ്യാസ് കണക്ഷൻ ലഭിക്കുന്നതിനായി പലരും എംപിമാരുടെ വീടുകൾ കയറിയിറങ്ങി. ഭാരതത്തെ ലോകമെമ്പാടുമുള്ളവർ പ്രശംസിക്കുന്നു. എന്നാൽ കോൺഗ്രസിന് അത് ഇഷ്ടമല്ല. അവർക്ക് അതിൽ സങ്കടമാണുള്ളത്. ലോകത്തെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ കേന്ദ്രസർക്കാർ മാറ്റി. ഇനി ഞങ്ങൾ പോകുന്നത് ‘മൂന്നാമത്’ എന്ന ലക്ഷ്യത്തിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.