സൂപ്പർതാരം ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി ബാധിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാൻ പോലും സാധ്യതയുള്ള രോഗമാണ് ഡെങ്കിപ്പനി. കൊൽക്കത്തയിൽ പത്ത് വയസുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് കഴിഞ്ഞ ദിവസമാണ്. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. അതുകൊണ്ട് തന്നെ കൊതുകിന്റെ കടിയേൽക്കാതെ സൂക്ഷിക്കുക എന്നതാണ് ഏക പ്രതിരോധ മാർഗം. മുതിർന്നവർക്ക് ശ്രദ്ധിച്ച് പെരുമാറാൻ സാധിക്കുമെങ്കിലും കൊതുകിന്റെ ആക്രമണത്തിൽ നിന്ന് സ്വയം രക്ഷനേടാൻ കുഞ്ഞുങ്ങൾക്ക് അറിവുണ്ടാകില്ല. കൊതുകുകളിൽ നിന്ന് കുട്ടികളെ എങ്ങനെ അകറ്റി നിർത്താമെന്ന് നോക്കാം..
മോസ്‌കിറ്റോ റെപ്പല്ലന്റ് പുരട്ടുക. കുട്ടികൾക്ക് അനുയോജ്യമായ റെപ്പല്ലന്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പുറത്തേക്ക് ഇറങ്ങുമ്പോൾ കുട്ടികളുടെ കൈകളിലും കാലുകളിലും ഇവ പുരട്ടി കൊടുക്കുക.
ലോംഗ് സ്ലീവ് ഉള്ള കുപ്പായങ്ങൾ ധരിപ്പിക്കുക. ശരീരഭാഗങ്ങൾ പുറത്തേക്ക് കാണാൻ സാധിക്കാത്ത വിധത്തിലുള്ള വസ്ത്രങ്ങൾ കുട്ടികൾക്ക് ഇട്ടുകൊടുക്കുക.
അതിരാവിലെയും സന്ധ്യാസമയത്തുമാണ് കൊതുകുകൾ ഏറ്റവുമധികം ആക്രമണകാരികളാകുന്നത്. ഈ സമയത്ത് കുട്ടികളെ പുറത്തിറക്കാതിരിക്കുക. കൂടാതെ വീടിന്റെ ജനലുകളും വാതിലുകളും ഈ സമയത്ത് തുറക്കാതിരിക്കാനും ശ്രദ്ധിക്കണം.
കൊതുകുവലയ്‌ക്കുള്ളിൽ കുട്ടികളെ കിടത്തി ഉറക്കുക.
വീടിന് പുറത്ത് കെട്ടികിടക്കുന്ന വെള്ളം കളയാൻ ശ്രദ്ധിക്കുക. ചെടിച്ചട്ടികളിലും മറ്റും കെട്ടികിടക്കുന്ന വെള്ളത്തിൽ കൊതുക് പെരുകാൻ സാധ്യതയേറെയാണെന്ന് ഓർക്കുക. ഇഞ്ചിപ്പുല്ല് ഉപയോഗിച്ചുകൊണ്ടുള്ള മെഴുകുതിരികൾ കത്തിച്ചുവെക്കുന്നതും കൊതുകിനെ തുരത്താൻ സഹായിക്കും.