ന്യൂഡൽഹി: മുംബൈ ഗൊർഗോണിലെ അഞ്ചുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്. തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
‘മുംബൈയിലെ ഗോരേഗാവിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേരുടെ ജീവൻ പൊലിഞ്ഞതിൽ അതിയായ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നടത്തുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മുംബൈ ഗൊർഗോണിലെ ജയ് ഭവാനി കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ ഏഴ് പേർ മരിക്കുകയും 50-ഓളം പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. പോള്ളലേറ്റ നിരവധി പേരുടെ നില അതിവ ഗുരുതരാവസ്ഥയിലാണ്. 39 പേർ എച്ച്ബിടിയിലും കൂപ്പർ ആശുപത്രിയിലും ചികിത്സയിലാണ്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തതിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.