അബുദാബി: മലേഷ്യയിൽ ആറ് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമുമായി ലുലു ഗ്രൂപ്പ് മനേജിംഗ് ഡയറക്ടർ എംഎ യൂസഫലി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അബുദാബി എമിറേറ്റ്‌സ് പാലസിലായിരുന്നു കൂടിക്കാഴ്ച.
മലേഷ്യയിലെ ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് യൂസഫലി പ്രധാനമന്ത്രിയുമായി വിശദമായ ചർച്ചകൾ നടത്തി. നിലവിൽ മലേഷ്യയിലെ വിവിധ ഭാഗങ്ങളിലായി ലുലു ഗ്രൂപ്പിന് ആറ് ഹൈപ്പർമാർക്കറ്റുകളും ഭക്ഷ്യസംസ്‌കരണ കയറ്റുമറ്റി കേന്ദ്രവുമാണുള്ളത്. മലേഷ്യയിൽ നിന്നും വൈവിധ്യങ്ങളായ കാർഷിക ഉൽപ്പന്നങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതലായി ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നതായി യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. മലേഷ്യൻ സർക്കാർ നൽകി വരുന്ന എല്ലാ പിന്തുണയ്‌ക്കും യൂസഫലി നന്ദി പറഞ്ഞു.
മലേഷ്യയിലെ ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച മലേഷ്യൻ പ്രധാനമന്ത്രി സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹകരണങ്ങളും നൽകുമെന്നും അറിയിച്ചു. മലേഷ്യൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന മലേഷ്യ യുഎഇ വാണിജ്യ ഉച്ചകോടിയിലും യൂസഫലി പങ്കെടുത്തു.
മലേഷ്യൻ വിദേശകാര്യ മന്ത്രി ഡോ. സാംബ്രി അബ്ദുൽ കാദിർ, വ്യവസായ വ്യാപാര മന്ത്രി സഫ്രുൾ അബ്ദുൽ അസീസ്, യുഎഇയിലെ മലേഷ്യൻ അംബാസഡർ അഹമ്മദ് ഫാദിൽ ബിൻ ഹാജി ഷംസുദ്ദീൻ, ലുലു ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവല, എക്‌സിക്യൂട്ടീവ് ഡയറക്ടർ എംഎ അഷ്‌റഫ് അലി, സിഒഒ വി.ഐ. സലീം എന്നിവരും വാണിജ്യ ഉച്ചകോടിയിൽ പങ്കെടുത്തു.