ജയ്പൂർ: ആദ്യ ഹെറിറ്റേജ് ട്രെയിൻ രാജസ്ഥാനിൽ പ്രവർത്തനം ആരംഭിച്ചു. രാജസ്ഥാന്റെ ആദ്യ ഹെറിറ്റേജ് ട്രെയിൻ ജോധാപൂരിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ചയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. വാലി ക്വീൻ ഹെറിറ്റേജ് ട്രെയിൻ എന്നറിയപ്പെടുന്ന ട്രെയിൻ പാലി ജില്ലയിലെ മാർവർ ജംഗ്ഷനും ഖാംലിഘട്ടിനും ഇടയിലാകും സർവീസ് നടത്തുക. രാജസ്ഥാനിലെ റെയിൽവേയുടെ പൈതൃകത്തിലേക്കും ചരിത്രത്തിലേക്കും സഞ്ചാരികളെ കൊണ്ടുപോകുക എന്നതാണ് പുതിയ സർവീസിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.
ഒരേ സമയം 60 പേർക്ക് വരെ ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കും. കോച്ചുകൾ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തവയാണ്. പുറം കാഴ്ചകൾ കാണാൻ സാധിക്കത്തക്ക വിധത്തിൽ ഇരുവശത്തും വലിയ വിൻഡോകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ രാജസ്ഥാനിലെ മിനി കശ്മീർ എന്ന് വിളിക്കപ്പെടുന്ന ഗോറാം ഘട്ടിന്റെയും ഭിൽബേരി വെള്ളച്ചാട്ടത്തിന്റെയും മനോഹരമായ കാഴ്ചകൾ കാണുന്നതിന് സഹായകമാകുന്നു. 150 വർഷത്തോളം പഴക്കമുള്ള നീരാവി എഞ്ചിനുകളുടെ മാതൃകയിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മാർവർ ജംഗ്ഷനിൽ നിന്നും രാവിലെ 8.30-ന് പുറപ്പെടുന്ന ട്രെയിൻ 11 മണിയോടെ കമ്ലിഘട്ടിൽ എത്തും. മൂന്ന് മണിയോടെ കമ്ലിഘട്ടിൽ നിന്നും ആരംഭിക്കുന്ന മടക്കയാത്ര വൈകിട്ട് 5.30 ആകുമ്പോഴേക്കും ലക്ഷ്യസ്ഥാനത്തെത്തും. ആഴ്ചയിൽ നാല് ദിവസം മാത്രമാകും സർവീസ് ഉണ്ടാകുക. 2000 രൂപയാണ് ടിക്കറ്റ് നിരക്ക്.