മുംബൈ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. കഴിഞ്ഞ ദിവസമാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം സ്ഫോടനത്തിൽ തകർക്കുമെന്നും സന്ദേശത്തിൽ പറയുന്നു. മുംബൈ പോലീസിനും എൻഐഎക്കുമാണ് ഇത് സംബന്ധിച്ച ഇമെയിൽ ലഭിച്ചിരിക്കുന്നത്. യൂറോപ്പിൽ നിന്നാണ് ഇത് അയച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
500 കോടി രൂപ നൽകണമെന്നും, ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയെ മോചിപ്പിക്കണമെന്നുമാണ് ഇമെയിലിൽ ആവശ്യപ്പെടുന്നത്. ഗുണ്ടാസംഘ തലവനായ ലോറൻസ് ബിഷ്ണോയി നിലവിൽ ഡൽഹിയിലെ മണ്ഡോലി ജയിലിൽ തടവിലാണ്. ഈ ആവശ്യങ്ങൾ നടത്തിയില്ലെങ്കിൽ പ്രധാനമന്ത്രിയെ വധിക്കുമെന്നും, സ്റ്റേഡിയം തകർക്കുമെന്നും സന്ദേശത്തിൽ പറയുന്നു.
എത്ര മുൻകരുതൽ സ്വീകരിച്ചാലും തങ്ങളിൽ നിന്ന് രക്ഷപെടാൻ സാധിക്കില്ലെന്നും, എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ഇമെയിലിൽ പറയുന്ന കാര്യങ്ങൾ ചെയ്തതിന് ശേഷം മാത്രമായിരിക്കണമെന്നും ഇമെയിലിലുണ്ട്. ഇത്തരത്തിലുള്ള ഭീഷണികളിൽ പേടിക്കേണ്ടതില്ലെന്നും പോലീസ് പൂർണ സജ്ജരാണെന്നും കമ്മീഷണർ ജി.എസ്.മാലിക് പറഞ്ഞു. ഗുജറാത്ത് പോലീസിനും പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ കനത്ത പോലീസ് സന്നാഹമുണ്ടാകും. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീഷണിക്ക് പിന്നാലെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ സുരക്ഷയും അധികൃതർ പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്.