കോഴിക്കോട്: സമ്മർദ്ദമല്ല, സ്നേഹമാണ് ആർഎസ്എസിന്റെ രീതിയെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നയവും നിയമവും ഭരണവും നേതാവും കൊണ്ട് രാഷ്‌ട്രക്ഷേമം നടപ്പാക്കാനാകില്ല. വ്യക്തിനിർമ്മാണത്തിലൂടെയാണ് രാഷ്‌ട്രക്ഷേമം നടപ്പിലാകൂവെന്നും ആർഎസ്എസ് ചെയ്യുന്നത് ഈ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. കേസരി വാരികയുടെ അമൃതശതം പ്രഭാഷണ പരമ്പരയിൽ ‘ആർഎസ്എസിന്റെ സംഘടനാ രീതിശാസ്ത്രം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രത്തിന്റെ പൂർണതയ്‌ക്ക് കലയും, കലകളുടെ പൂർണതയ്‌ക്ക് ശാസ്ത്രവും വേണം. എല്ലാ മനുഷ്യർക്കും ഇതിലൂടെ നേട്ടമുണ്ടാകുമ്പോഴാണ് സത്യം, ശിവം, സുന്ദരമാകുന്നത്. ലോകരാജ്യങ്ങൾക്ക് ധർമ്മ, അർത്ഥ, കാമ, മോക്ഷങ്ങൾ പരസ്പര ബന്ധിതമാണെന്ന ധാരണയില്ല. എന്നാൽ 4000 വർഷത്തിലേറെ പഴക്കമുളള ഡിഎൻഎയിൽ ഭാരത സംസ്‌കൃതിക്ക് അതുണ്ടായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതാണ് ഇന്നത്തെ ലോകത്തിന് വേണ്ടത്. വൈവിധ്യങ്ങൾക്കെല്ലാം ഉപരിയായി നമുക്ക് അനാദിയായ ആ സംസ്‌കൃതിയുണ്ട്. ആ സംസ്‌കൃതിയാണ് ഹിന്ദുത്വം. ആർഎസ്എസ് ഹിന്ദുക്കളെ സംഘടിപ്പിക്കാൻ കാരണം ഭാരതത്തിലുള്ളവരെല്ലാം സംസ്‌കൃതിയുടെ അടിസ്ഥാനത്തിൽ ഹിന്ദുക്കളായതിനാലാണെന്നും സർസംഘചാലക് പറഞ്ഞു.
ജി 20 യിൽ ‘വസുധൈവ കുടുംബകം’ എന്ന ആശയം രാഷ്‌ട്രങ്ങൾ ആവേശത്തോടെയാണ് ഉൾക്കൊണ്ടത്. അത് ലോകത്തിന് നൽകാൻ ഭാരതം നിലനിൽക്കണം. അതാണ് ഹിന്ദുത്വത്തിന്റെ ദൗത്യം. തലപ്പത്തിരിക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കുന്നില്ല. നല്ല വ്യക്തിത്വത്തിനായി പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ അവർ രാഷ്‌ട്രത്തിനും മാനവികതയ്‌ക്കും നന്മചെയ്യുന്നു. സംഘടന സംഘടനയ്‌ക്കുവേണ്ടിയാകരുത്, നല്ല ലോകത്തിന് വേണ്ടിയാകണം.മുൻപ് ‘രാഷ്‌ട്രഭക്തിയുടെ പേര് ആർഎസ്എസ്’ എന്നൊരു മുദ്രാവാക്യമുണ്ടായിരുന്നു. എന്നാൽ രജ്ജുഭയ്യ അത് വിലക്കി. രാഷ്‌ട്രഭക്തി എന്നത് ആർഎസ്എസിന്റെ മാത്രമല്ല, എല്ലാവരുടേതും ആണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
മറ്റുള്ളവർക്ക് മാതൃകയായി മാറാൻ ഓരോ വ്യക്തിക്കും കഴിയണം. സ്നേഹമാണ്, സമ്മർദ്ദമല്ല സംഘത്തിന്റെ രീതി. ധാരാളം നക്ഷത്രങ്ങൾ രാത്രിയിൽകാണാം. പക്ഷേ പകൽ കാണുന്ന ഒരേയൊരു സൂര്യൻ നൽകുന്ന പ്രകാശം അതിനില്ല. കാരണം, സൂര്യൻ ഭൂമിയോട് അത്ര അടുത്താണ്. അങ്ങനെ ഓരോ പ്രവർത്തകരോടും അടുത്തുനിൽക്കുന്നതാണ് സ്നേഹത്തിലൂന്നിയ പ്രവർത്തനരീതിയെന്നും അദ്ദേഹം പറഞ്ഞു.