തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്തിന് പണം ചിലവാക്കുന്ന സംസ്ഥാന സർക്കാർ കായികതാരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. ഏഷ്യൻ ഗെയിംസിൽ അഭിമാന നേട്ടം കൈവരിച്ച ഇന്ത്യൻ സംഘത്തിൽ 11 മലയാളികളാണുളളത്. തങ്ങളുടെ നേട്ടങ്ങൾ കൈവരിച്ച മറ്റ് താരങ്ങൾക്കായി സംസ്ഥാനങ്ങൾ പരിതോക്ഷികം നൽകുമ്പോൾ ഇത് കണ്ട് നിൽക്കാനുളള യോഗമാണ് മലയാളി മെഡൽ ജേതാക്കൾക്കുളളത്. സംസ്ഥാന സർക്കാരോ സ്‌പോർട്‌സ് കൗണ്ഡസിലോ താരങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയില്ലെന്നതും ശ്രദ്ധേയമാണ്. അതേസമം അവഗണന വിവാദമായതോടെ എം ശ്രീശങ്കറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി എം.ബി രാജേഷ് തടിയൂരിയിരുന്നു. എന്നാൽ കായിക മന്ത്രി അബ്ദുൾ ഇതേക്കുറിച്ച് ഒന്നും മിണ്ടുയിമില്ല.
ഏഷ്യൻ ഗെയിംസ് സ്വർണ ജേതാക്കൾക്ക് 3 കോടി, വെള്ളി ജേതാക്കൾക്ക് 1.5 കോടി, വെങ്കല ജേതാക്കൾക്ക് 75 ലക്ഷം എന്നിങ്ങനെയാണ് ഹരിയാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പ്രതിനിധീകരിച്ച താരങ്ങൾക്ക് 7.5 ലക്ഷം രൂപയും ഹരിയാന സർക്കാർ നൽകുന്നുണ്ട്. ഒഡീഷ, പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകൾ ഒരു കോടി, 75 ലക്ഷം, 50 ലക്ഷം എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട് 50 ലക്ഷം, 30 ലക്ഷം, 20 ലക്ഷം എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അത്‌ലറ്റിക്‌സ് പുരുഷന്മാരുടെ 1500 മീറ്ററിൽ വെള്ളി നേടിയ അജയ് കുമാർ സരോജിന് ഉത്തർപ്രദേശ് സർക്കാർ നൽകുന്ന പാരിതോഷികം1.5 കോടി രൂപയാണ്. എന്നാൽ ഈ ഇനത്തിൽ വെങ്കലം നേടിയ ജിൻസൺ ജോൺസണ് കേരള സർക്കാർ നൽകുന്നത് വട്ടപൂജ്യം. പുരുഷ റിലേയിൽ സ്വർണം നേടിയ ടീമിലെ തമിഴ്‌നാട് സ്വദേശി രാജേഷ് രമേശിന് 50 ലക്ഷം രൂപയാണ് പാരിതോക്ഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിലെ മറ്റൊരംഗമായ ഡൽഹി മലയാളി അമോജ് ജേക്കബിന് ഒരു കോടിയാണ് ലഭിക്കുക. എന്നാൽ ഇതേ ടീമിലെ അംഗങ്ങളായിരുന്ന മുഹമ്മദ് അജ്മലിനും മുഹമ്മദ് അനസിനും അഭിനന്ദനം പോലും കിട്ടിയില്ലെന്നതാണ് വസ്തുത.
ടീമിനത്തിലും വ്യക്തിഗത ഇനത്തിലും മെഡൽ നേടിയ മറ്റ് മലയാളി താരങ്ങൾ ഇവരൊക്കെയാണ്;
പി ആർ ശ്രീജേഷ്, മിന്നു മണി, ദീപിക പള്ളിക്കൽ, എച്ച് എസ് പ്രണോയ്, എം ശ്രീശങ്കർ, ആൻസി സോജൻ, എംആർ അർജുൻ.