മഴയൊന്ന് വന്നാൽ പിന്നെ പനിക്കാലമായി. നാടെങ്ങും പനി ചൂടിൽ ആവുമ്പോൾ സ്വയം ചികിത്സ എടുക്കുന്നുവർ ഏറെയാണ്. പനി ഒരു രോഗമല്ല മറിച്ച മറ്റ് പല രോഗങ്ങളുടെയും ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഗുരുതരമായ പനി മറ്റ് പല ആരോഗ്യ പ്രശ്‌നത്തിലേക്കും വഴിവെക്കും. ഒരു ജലദോഷ പനിയെന്ന് വിചാരിക്കുന്നത് ചിലപ്പോൾ മറ്റ് പല ഗുരുതരമാ രോഗങ്ങളുടെ ചെറിയ ഒരു ലക്ഷണം മാത്രവും. അത് കൊണ്ട് തന്നെ സ്വയം ചികിത്സ ദോഷകരമായി വന്നേക്കാം.
ഡെങ്കിപ്പനി മുതൽ എച്ച്1എൻ1 വരെ ജീവന് വരെ ആപത്ത് സംഭവിക്കാവുന്ന പനികൾ ഇന്ന് ഉണ്ട്.
അധികം പനികളുടെയും വാഹകർ കൊതുകുകൾ തന്നെയാണ്. അതുകൊണ്ട് തന്നെ കൊതുകിനെ അകറ്റുകയാണ് ഏറ്റവും വലിയ പ്രതിരോധം. കിണറുകൾ ടാങ്കുകൾ എന്നീ വെള്ളം ശേഖരിക്കുന്ന സാധനങ്ങൾ എല്ലാം കൊതുക് കേറാത്ത വിധം വല ഉപയോഗിച്ച് സംരക്ഷിക്കുക. വെള്ളം കെട്ടി കിടക്കുന്ന ടയർ, ചിരട്ട പോലുള്ള ഉപയോഗശൂന്യമായ വസ്തുക്കൾ നശിപ്പിക്കുക, കൊതുക കടിയേൽക്കാതെ സൂക്ഷിക്കുക എന്നിവയെല്ലാമാണ് ഇതിനുള്ള വഴികൾ.
ഏറ്റവും ഗുരുതരമായ പനികളാണ് ഡെങ്കിപ്പനി, ഡെങ്കിഹെമിറേജ്, എലിപ്പനി, മഞ്ഞപ്പിത്തം, എച്ച1എൻ1 എന്നിവയെല്ലാം.
ചെറിയ തൊണ്ട വേദന, ജലദോഷം, കുറഞ്ഞ ശരീര താപനില എന്നിവയോടു കൂടിയുള്ളതാണ് ജലദോഷ പനി, കൃത്യമായ വിശ്രമത്തിലൂടെ അത് മാറിയില്ലെങ്കിൽ വൈദ്യ സഹായം തേടാം.
ഈഡിസ് കൊതുകുകൾ വഴി പകരുന്ന പനിയാണ് ഡെങ്കിപനി. ഈ കൊതുകുകൾ പകൽ സമയത്തും പാറിനടക്കുന്നവയാണ്. കടുത്ത ഇടവിട്ട പനിയാണ് ഇതിന്റെ ആദ്യ ലക്ഷണം. കൂടാതെ ശരീര വേദന, കണ്ണു ചുവന്നു തടിക്കുക, കണ്ണിന് വേദന, സന്ധി വേദന, ശരീരത്തിലുള്ള ചുവന്ന പാടുകൾ എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾക്ക് പുറമേ അമിത രക്തസ്രാവം, രക്തസമ്മർദ്ദം എന്നിവ ഉണ്ടായാൽ ഗുരുതരമായ ഡെങ്കി ഹെമിറേജ് പനിയായി മാറും. ഇത് ഗുരുതരമായാൽ ഡെങ്കി ഷോക്ക് സിൻഡ്രോം ആയി മാറാനുള്ള സാധ്യതയുണ്ട്. ഇത് മരണത്തിന് വരെ കാരണമായേക്കാം.
കുട്ടികൾ മുതൽ പ്രായമായവർ, ഗർഭിണികൾ, മറ്റ് ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ എന്നിവർക്കെല്ലാം രോഗം ബാധിക്കാം. ഡെങ്കിപ്പനിക്ക് ഇതുവരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രോഗലക്ഷണം മനസ്സിലാക്കിയുള്ള ചികിത്സാരീതിയാണുള്ളത്.
വൈറൽ പനിയുടെ സമാനമായ ലക്ഷണം തന്നെയാണ് എച്ച്1 എൻ1 നുള്ളത്. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ എടുക്കാത്തത് രോഗം ഗുരുതരമാകുന്നതിന് കാരണമാവാറുണ്ട്. പനി, തൊണ്ട വേദന, ജലദോഷം, ചുമ,ശ്വാസതടസ്സം, നെഞ്ചുവേദന, വയറിളക്കം, ഛർദി, ക്ഷീണം, വിറയൽ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. വായുവിലൂടെയാണ് രോഗം പകരുന്നത് അതുകൊണ്ട് തന്നെ ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം, രോഗി ഉപയോഗിച്ച വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക, കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് വ്യത്തിയാക്കുക എന്നീ കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം.
മറ്റൊരു ഗുരുതരമായ പനിയാണ് എലിപ്പനി, എലി മാത്രമല്ല രോഗവാഹകർ മറിച്ച് കന്നുകാലികൾ, നായ, പന്നി, എന്നിവ വഴി രോഗം പകരാം. ജീവികളുടെ മൂത്രം വെള്ളത്തിൽ കലർന്ന് അതുവഴി രോഗാണുക്കൾ മനുഷ്യശരീരത്തിലെത്തും. രോഗാണു കലർന്ന വെള്ളത്തിലോ മണ്ണിലോ ചവിട്ടിയാൽ ശരീരത്തിലെ ചെറിയ മുറിവുകളിലൂടെ മനുഷ്യ ശരീരത്തിലെത്തും.
ചികിത്സ തേടാൻ വൈകിയാലോ ഗുരുതരമായാലോ ആന്തരിക അവയവങ്ങളെ ബാധിച്ച് മരണം വരെ സംഭവിക്കാം.എലിപ്പനി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലായെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രണ്ട് ഘട്ടങ്ങളാണ് എലിപ്പനിക്കുള്ളത്. വിറയൽ പനി, പേശി വേദന, കണ്ണ് ചുവക്കുക, മൂത്രത്തിന് മഞ്ഞനിറം, വയറിളക്കം എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങൾ. 56 ദിവസം ഈ ലക്ഷണം കാണാം. പിന്നീട് 89 ദിവസം കഴിഞ്ഞാൽ രണ്ടാം ഘട്ടം ആരംഭിക്കാനുള്ള സാധ്യതയുണ്ട് ഈ ഘട്ടത്തിൽ തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ് ഉണ്ടാവാനും വൃക്ക, കരൾ എന്നിവയെ ഗുരുതരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. രോഗാവസ്ഥയിൽ കരളിനെ ബാധിച്ചാൽ മഞ്ഞപ്പിത്തം വരാനുള്ള സാധ്യതയുണ്ട്. ഡോക്‌സിസൈക്ലിൻ, പെൻസിലിൻ ആന്റിബയോട്ടികൾ എന്നിവ നൽകിയുള്ള ചികിത്സയാണ് ഈ രോഗത്തിന് നൽകുന്നത്.