ഒക്ടോബർ മൂന്നിന് നേപ്പാളിൽ ഉണ്ടായ ശക്തമായ ഭൂചലനത്തെക്കുറിച്ച് സെപ്റ്റംബറിൽ തന്നെ ഒരു ശാസ്ത്രജ്ഞൻ പ്രവചനം നടത്തിയതായി റിപ്പോർട്ടുകൾ. ഡച്ച് ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹുഗർ ബീറ്റ്സ് ആണ് ഒരുമാസം മുമ്പ് തന്നെ ഭൂകമ്പത്തെ കുറിച്ച് പ്രവചനം നടത്തിയത്.
സെപ്റ്റംബർ 30 ന് പാകിസ്താനിൽ അന്തരീക്ഷ വ്യതിയാനം രേഖപ്പെടുത്തിയതായി ഒക്ടോബർ മൂന്നിന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് ചിലപ്പോൾ പാകിസ്താനിലോ സമീപ പ്രദേശങ്ങളിലോ അടുത്ത 10 ദിവസത്തിനുള്ളിൽ ഉണ്ടാവാൻ പോകുന്ന ശക്തമായ ഭൂകമ്പ സൂചനയായേക്കാമെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു. ഹുഗറിന്റെ പ്രവചനം ഇപ്പോൾ സത്യമായിരിക്കുകയാണ്. ഒക്ടോബർ മൂന്നിന് നേപ്പാളിൽ ഉണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഡൽഹിയിലും സമീപ്രദേശങ്ങളിലും പ്രകമ്പനം സൃഷ്ടിച്ചിരുന്നു.
എന്നാൽ ശക്തമായ ഭൂകമ്പങ്ങളെ ഒരിക്കലും പ്രവചിക്കാൻ കഴിയില്ലെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വേ (യുഎസ്ജിഎസ്) യുടെ അഭിപ്രായം. ‘യുഎസ്ജിഎസോ മറ്റേതെങ്കിലും ശാസ്ത്രജ്ഞരോ ഭൂകമ്പം ഇതുവരെ പ്രവചിച്ചിട്ടില്ലെന്നും ഹുഗർ എങ്ങനെയെന്ന് അത് മുൻകൂട്ടി കാണുന്നതെന്ന് തങ്ങൾക്ക് അറിയില്ലെന്നും യുഎസ്ജിഎസ് പറഞ്ഞു. യുഎസ്ജിഎസ് ശാസ്ത്രജ്ഞർക്ക് ഒരു നിശ്ചിത വർഷത്തിനുള്ളിൽ ഒരു പ്രത്യേക പ്രദേശത്ത് ശക്തമായ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത മാത്രമേ പ്രവചിക്കാൻ സാധിക്കാറുള്ളുവെന്നും യുഎസ്ജിഎസ് വ്യക്തമാക്കി.
നെതർലൻഡ്സ്കാരനായ ഹൂഗർബീറ്റ്സ് സോളാർ സിസ്റ്റം ജിയോമെട്രിക് സർവ്വേ ഗവേഷകനാണ്.