ന്യൂഡൽഹി: ലാവ്‍ലിൻ അഴിമതി കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള സിബിഐ അപ്പീൽ ഇന്ന് പരിഗണിക്കും. കൂടാതെ, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹർജികളുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ വീണ്ടും പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ലാവലിൻ കേസ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ നാല് ബെഞ്ചുകളിലായി മുപ്പതിലേറെ തവണ പരിഗണനയ്‌ക്ക് വന്നെങ്കിലും കാര്യമായി മാറ്റുകയാണുണ്ടായത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായിരുന്നു. ഇതുവഴി 86.25 കോടിയുടെ രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കിയെന്നതാണ് കേസ്.