വംശഹത്യ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടനയാണ് ഹമാസ് എന്ന് യുഎന്നിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ. ഐഎസ്, അൽ-ഖ്വയ്ദ പോലെയുള്ള ഭീകര സംഘടന തന്നെയാണ് ഹമാസും. ജൂതരെയും ഇസ്രായേലിനെയും ഉന്മൂലനം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നും എർദാൻ പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അവർ ചർച്ചകളിൽ വിശ്വാസം അർപ്പിക്കുന്നില്ലെന്നും യഹൂദ രാഷ്‌ട്രത്തിന്റെ സമ്പൂർണ ഉന്മൂലനം മാത്രമാണ് ഹമാസിനെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ജൂതനെ കണ്ടാൽ ഉടൻ അവനെ കശാപ്പ് ചെയ്യണമെന്നാണ് ഹമാസിന്റെ നിയമാവലിയിൽ പറയുന്നത്. ജൂതരെ മുഴുവൻ കൊന്നൊടുക്കാതെ അന്തിമവിധിയുടെ ദിനം വരില്ലെന്നാണ് ഹമാസ് ഭീകരർ വിശ്വസിക്കുന്നത്. അവർ എന്നെയും എന്റെ കുട്ടികളായും എന്റെ ജനങ്ങളെയും എന്റെ രാജ്യത്തെയും ഉന്മൂലനം ചെയ്യാൻ ഇറങ്ങിത്തിരിച്ചവരാണ്. ഞങ്ങളിലെ അവസാനത്തെ ആളിനെയും കൊല്ലും വരെ അവർ നിർത്തില്ലെന്ന് അദ്ദേഹം വികാരഭരിതനായി പറഞ്ഞു.
ഇന്ന് ലോകരാജ്യങ്ങൾ ഞങ്ങൾക്കൊപ്പമാണെങ്കിലും നാളെ എന്തായിരിക്കുമെന്ന് അറിയില്ല. ഞങ്ങളുടെ രാജ്യം നേരിട്ട കൊടും ക്രൂരതകൾ മറക്കാൻ ഞങ്ങൾ ലോകത്തെ അനുവദിക്കുകയുമില്ല. ഗാസയിൽ നിന്ന് ഇസ്രായേൽ ഏകപക്ഷീയമായി പിന്മാറിയതിന് പിന്നാലെ ഹമാസ് അധികാരത്തിൽ വന്ന ശേഷം, കഴിഞ്ഞ 17 വർഷമായി ലോകം ഈ പിശാചുക്കളായ ഭീകരരെ ന്യായീകരിക്കാനുള്ള ശ്രമത്തിലായിരുന്നു.
ഗാസയിലെ പുനരധിവാസത്തിന് ലോകം നൽകുന്ന പണം അവർ ഭീകരതയെ വളർത്താനാണ് ഉപയോഗിക്കുന്നത്. ഈ പണം വിദ്യാലയങ്ങളും ആശുപത്രികളും നിർമ്മിക്കാനല്ല അവർ ഉപയോഗിക്കുന്നത്, മറിച്ച് ഭീകരത വളർത്താനാണ്. ഗാസയുടെ ഓരോ ഇഞ്ചും യുദ്ധത്തിനുള്ള യന്ത്രങ്ങളാണ്. നൽകുന്ന പണം റോക്കറ്റ് ലോഞ്ച് പാഡുകൾ നിർമ്മിക്കാനും മിസൈലുകൾ നിർമ്മിക്കാനും ഭീകര പ്രവർത്തനങ്ങൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കാനുമാണ് ഉപയോഗിക്കുന്നത്.
ഹമാസ് എന്ന ഭീകരസംഘടനയെ ഭൂലോകത്ത് നിന്ന് തുടച്ച് നീക്കേണ്ട കാലം അതിക്രമിച്ചു. ഇത്തരം ക്രൂരതകൾ ആവർത്തിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ലോകരാജ്യങ്ങൾ ഇസ്രായേലിന് പിന്തുണ നൽകണം. ഭീകരതക്കെതിരായ പോരാട്ടത്തിന്റെ മുൻപന്തിയിൽ ഇസ്രായേലുണ്ടാകും. തോറ്റാൽ ലോകം ഒന്നടങ്കം അതിന് കനത്ത വില നൽകേണ്ടിവരുമെന്നും ഐക്യരാഷ്‌ട്ര സഭ സ്ഥിരം പ്രതിനിധി പറഞ്ഞു.