ഡൽഹി: ഇസ്രായേലും പാലസ്തീനും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ ഇടപെടണമെന്ന് ഇന്ത്യയിലെ പാലസ്തീൻ അംബാസഡർ അബു അൽഹൈജ. ഇരു രാജ്യങ്ങളുടെയും ഉറ്റ സുഹൃത്താണ് ഇന്ത്യ. യുദ്ധത്തിന്റെ ഉത്തരവാദിത്തം അന്താരാഷ്‌ട്ര സമൂഹത്തിനാണ്. ഇന്ത്യ ഇടപെട്ട് ചർച്ചകൾ നടത്തണമെന്നും തങ്ങളെ സഹായിക്കണമെന്നും അബു അൽഹൈജ പറഞ്ഞു. ഇസ്രായേൽ നഗരങ്ങളിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിലും തുടർന്നുണ്ടായ ഇസ്രായേലിന്റെ തിരിച്ചടിയിലും ഏകദേശം 1,600 പേർ ഇതിനോടകം കൊല്ലപ്പെട്ടു. യുദ്ധം ശക്തമാകുന്നതിനിടെയാണ് ഇന്ത്യയുടെ ഇടപെടൽ പാലസ്തീൻ അംബാസഡർ ആവശ്യപ്പെട്ടിരിക്കുന്നത്.
‘വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ചെയ്യുന്നതിനോടുള്ള പ്രതികരണമാണ് സംഭവിച്ചത്. യുദ്ധത്തിന്റെ ഉത്തരവാദിത്തം അന്താരാഷ്‌ട്ര സമൂഹത്തിനാണ്. പാലസ്തീനുമായി ബന്ധപ്പെട്ട് 800 പ്രമേയങ്ങൾ യുഎൻ പാസാക്കി. ഇസ്രായേൽ ഇതിൽ ഒന്നും നടപ്പാക്കിയില്ല. അധിനിവേശ പ്രദേശങ്ങളിൽ ഇസ്രായേൽ നിയന്ത്രണം അവസാനിപ്പിച്ചാൽ പാലസ്തീനിന്റെ ഭാഗത്തു നിന്നുള്ള ആക്രമണങ്ങളും അവസാനിക്കും’.
‘സാധാരണക്കാരെ കൊല്ലുന്നതിന് പാലസ്തീൻ എതിരാണ്. പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നത്. ചർച്ചകൾ നടത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങളുടെ പ്രസിഡന്റ് നിരവധി യൂറോപ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ ഇരുവർക്കും ഉറ്റ സുഹൃത്താണ്. ചർച്ചകൾക്കായി ഇന്ത്യ ഇടപെട്ട് ഞങ്ങളെ സഹായിക്കണം. അതാണ് ഞങ്ങളുടെ ആഗ്രഹം’- എൻഡിറ്റിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അബു അൽഹൈജ പറഞ്ഞു.