ധർമ്മശാല: ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന് ആദ്യ ജയം. ഇംഗ്ലണ്ട് കെട്ടിപ്പൊക്കിയ കൂറ്റൻ വിജയ ലക്ഷ്യം എത്തിപിടിക്കാൻ സാധിക്കാതെയാണ് ബംഗ്ലാദേശ് വീണത്. 365 റൺസെന്ന വിജയ ലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ ഇന്നിംഗ്‌സ് 48.2 ഓവറിൽ 227 റൺസിന് അവസാനിച്ചു. മുൻ ലോകചാമ്പ്യന്മാർ 137 റൺസിന്റെ ഗംഭീരജയത്തോടെയാണ് വിജയവഴിയിലെത്തിയത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനോട് 9 വിക്കറ്റിന്റെ തോൽവിക്ക് വഴങ്ങിയിരുന്നു. 76 റൺസെടുത്ത ലിറ്റൻ ദാസും 51 റൺസെടുത്ത മുഷ്ഫിഖുർ റഹീമും 39 റൺസെടുത്ത തൗഹിദ് ഹ്രിദോയുമാണ് ബംഗ്ലാനിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന് വേണ്ടി റീസ് ടോപ്ലി നാല് വിക്കറ്റുകളെടുത്തു.
തൻസിദ് ഹസൻ (1), നജ്മുൽ ഹൊസൈൻ ഷാൻറോ (0), ഷാക്കിബ് അൽ ഹസൻ (1), മെഹിദി ഹസൻ മിറാസ് (8) എന്നിങ്ങനെയായിരുന്നു ബാറ്റർമാരുടെ സ്‌കോർ. മഹദി ഹസൻ (14), ടസ്‌കിൻ അഹമ്മദ് (15), ഷൊരീഫുൾ ഇസ്ലം (12), മുസ്താഫിസൂർ റഹ്മാൻ (3) എന്നിങ്ങനെയായിരുന്നു വാലറ്റത്തിന്റെ പ്രകടനം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 364 റൺസെടുത്തു. ഓപ്പണർ ഡേവിഡ് മലാന്റെ സെഞ്ച്വറി പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഓപ്പണർമാരായ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് മലാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 115 റൺസാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നത്. അർദ്ധസെഞ്ച്വറി പ്രകടനത്തിലൂടെ ബെയർസ്റ്റോ മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നാലെ വന്ന ജോ റൂട്ടിനെ കൂട്ടുപിടിച്ച് മലാൻ ഇംഗ്ലണ്ടിന്റെ നില 151 റൺസിലേക്ക് പടുത്തുയർത്തി.
വെടിക്കെട്ട് ബാറ്റിംഗിലൂടെ 140 റൺസ് എടുത്ത ശേഷമാണ് 38-ാം ഓവറിൽ ക്രീസിൽ നിന്നും മലാൻ മടങ്ങിയത്. ഏകദിനത്തിലെ മലാന്റെ ഏറ്റവും മികച്ച സ്‌കോറാണിത്. തുടർച്ചയായ രണ്ടാം മത്സരത്തിലും റൂട്ട് അർദ്ധസെഞ്ച്വറി നേടി. മലാന് പിന്നാലെ നായകൻ ബട്‌ലർ ക്രീസിലെത്തിയെങ്കിലും 20 റൺസെടുത്ത് പുറത്തായി. പിന്നാലെ റൂട്ടും വീണു. 68 പന്തിൽ 82 റൺസെടുത്ത ശേഷമാണ് റൂട്ട് ക്രീസ് വിട്ടത്.
ബംഗ്ലാദേശിനായി മഹദി ഹസ്സൻ നാലുവിക്കറ്റെടുത്തപ്പോൾ ഷൊറിഫുൾ ഇസ്ലാം മൂന്ന് വിക്കറ്റ് നേടി. ടസ്‌കിൻ അഹമ്മദ്, ഷാക്കിബ് അൽ ഹസ്സൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.















