വാഷിംഗ്ടൺ: ഭീകര വിരുദ്ധപോരാട്ടത്തിനുള്ള ഐക്യദാർഢ്യം നേരിട്ട് അറിയിക്കാൻ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേലിൽ എത്തും. ടെൽഅവീവിൽ എത്തുന്ന അദ്ദേഹം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ആക്രമണം നേരിടുന്ന ഇസ്രായേലിനെ അമേരിക്കയുടെ പിന്തുണ നേരിട്ട് അറിയിക്കുക എന്നതാണ് ബ്ലിങ്കന്റെ സന്ദർശന ലക്ഷ്യമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തിൽ 14 അമേരിക്കൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലിങ്കന്റെ ഇസ്രായേൽ സന്ദർശനം.
അമേരിക്ക അത്യാധുനിക ആയുധങ്ങൾ വിമാനമാർഗ്ഗം ഇസ്രായേലിലിൽ എത്തിച്ചിരുന്നു. അമേരിക്കൻ നാവിക സേനയുടെ വിമാനവേധ കപ്പൽ ഇസ്രായേൽ തീരത്ത് തുടരുകയാണ്. ഇസ്രായേലിനെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ കഴിഞ്ഞ ദിവസം സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.















