ന്യൂഡൽഹി: ലോകകപ്പിൽ ഇന്ത്യക്കെതിരെ 273 റൺസ് വിജയലക്ഷ്യമുയർത്തി അഫ്ഗാനിസ്താൻ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തു. ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി(80) അസ്മത്തുള്ള ഒമർസായ്(62)എന്നിവരുടെ അർദ്ധസെഞ്ച്വറി പ്രകടനം അഫ്ഗാന് കരുത്തായി. ഇന്ത്യയ്‌ക്കായി ജസ്പ്രീത് ബുമ്ര നാല് വിക്കറ്റ് വീഴ്‌ത്തി. ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു.
39 റൺസ് വിട്ടു നൽകി പത്ത് ഓവറിൽ നാല് വിക്കറ്റാണ് ബുമ്ര നേടിയത്. ഇബ്രാഹിം സദ്രാൻ (22), റഹ്‌മാനുള്ള ഗുർബാസ് (21), റഹ്‌മത്ത് ഷാ (16) എന്നിവരെ 15 ഓവറിന് മുമ്പേ അഫ്ഗാനിസ്ഥാന് നഷ്ടമായിരുന്നു. പിന്നീട് ക്രീസിൽ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി(80) അസ്മത്തുള്ള ഒമർസായ്(62) കൂട്ട്കെട്ടിൽ പിറന്ന 121 റൺസ് അഫ്ഗാനിസ്ഥാന് മികച്ച സ്‌കോർ സമ്മാനിച്ചു. ഹഷ്മത്തുള്ള ഷാഹിദി(80)യാണ് അഫ്ഗാൻ നിരയിലെ ടോപ് സ്‌കോറർ. പാണ്ഡ്യയാണ് 35-ാം ഓവറിൽ ഒമർസായിയെ പുറത്താക്കി ഈ കൂട്ട് കെട്ട് പൊളിച്ചത്.
പിന്നാലെ മുഹമ്മദ് നബി (19), നജീബുള്ള സദ്രാൻ (2), റാഷിദ് ഖാൻ (16) എന്നിവർക്കും മത്സരത്തിൽ തിളങ്ങാൻ കഴിഞ്ഞില്ല. മുജീബ് ഉർ റഹ്‌മാൻ (10), നവീൻ ഉൾ ഹഖ് (9) എന്നിവർ പുറത്താകാതെ നിന്നു.