എറണാകുളം: ഇലന്തൂരിലെ ആഭിചാര കൊലക്കേസ് പ്രതികള്‍ പ്രദേശത്തെ ഒരു സ്ത്രീയെക്കൂടി കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയെന്ന് സംശയം. പത്തനംതിട്ട മുല്ലശേരി പാതലില്‍ കോളനി പ്ലാംകുട്ടത്തില്‍ മരപ്പേല്‍ വീട്ടില്‍ സരോജിനി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ക്രൈംബ്രാഞ്ച് സംഘം മൂവരുടെയും പങ്ക് സംശയിക്കുന്നത്. പത്തനംതിട്ട ക്രൈംബ്രാഞ്ച് സംഘം, കോടതിയുടെ അനുമതിയോടെ വിയ്യൂര്‍ ജയിലിലെത്തി പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരെ ചോദ്യം ചെയ്തു. ഇലന്തൂര്‍ കേസിന് ഒരാണ്ട് തികയുമ്പോഴാണ് പുതിയൊരു വഴിത്തിരിവ്
2014ലാണ് സരോജിനി കേസിനാസ്പദമായ സംഭവം. സമീപത്തെ ഒരു വീട്ടില്‍ ജോലിക്ക് പോയ സരോജിനി പിന്നീട് തിരികെ വന്നില്ല. രണ്ടുദിവസത്തിനുശേഷം കുളനട ഉള്ള നൂറില്‍ വഴിയരികില്‍ സരോജിനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ കൈകളില്‍ ആഴത്തില്‍ മുറിവും,ശരീരമാസകലം ക്രൂര മര്‍ദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു. കൊലപാതകം എന്ന നിലയ്‌ക്ക് അന്വേഷണം പുരോഗമിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ലോക്കല്‍ പോലീസാണ് ആദ്യം കേസന്വേഷിച്ചത്. പിന്നീട്
2018 ലാണ് സരോജിനി കൊലക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
ഇലന്തൂരില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ ശരീരത്തിലുള്ള മുറിവിന് സമാനമായിരുന്നുസരോജിനിയുടെ ദേഹത്ത് കണ്ട മുറിവുകളുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതാണ് സംശയത്തിലേക്ക് നയിക്കുന്ന കാര്യം. കൂടാതെ ഈ പറയുന്ന സമയത്ത് ഭഗവല്‍ സിംഗിന്റെ സാന്നിദ്ധ്യവും പ്രദേശത്തുണ്ടായിരുന്നു.
ഇയാളുടെ ഫോണില്‍ നിന്ന് വൈകിട്ട് ആറിനും രാത്രി 11നും ഇടയില്‍ പോയത് സംശയാസ്പദമായ നിരവധി കോളുകളും പോയിട്ടുണ്ടെന്നാണ് നിഗമനം. സരോജനിയുടെയും ലൈലയുടെ പ്രായവും ഏതാണ്ട് ഒന്നാണ്. കുറ്റകൃത്യം സംശയ രഹിതമായി തെളിയിക്കാനുള്ള തെളിവുകളൊന്നും ഇതുവരെയും പോലീസിന് ലഭിച്ചിട്ടില്ല.
സംശയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം നടത്തിയ ചോദ്യം ചെയ്യലാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.