തിരുവനന്തപുരം: കേരളത്തിലെ അർബൻ സഹകരണ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വെള്ളിയാഴ്ച കൊച്ചിയിൽ വെച്ച് നടക്കുന്ന യോഗത്തിൽ അർബൻ ബാങ്കുകളുടെ ഇടപാടുകളെ കുറിച്ചും, ഇ.ഡി റിപ്പോർട്ട് അനുസരിച്ച് കള്ളപ്പണ ഇടപാടുകൾ ഉണ്ടെന്ന് സംശയിക്കുന്ന സഹകരണ ബാങ്കുകളുമായി അർബൻ ബാങ്കുകൾക്ക് ബന്ധമുണ്ടോയെന്നും ആർ.ബി.ഐ പരിശോധിക്കും. പ്രതിനിധികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് യോഗം കൂടുന്നത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ രണ്ട് അർബൻ ബാങ്കുകൾക്ക് കരുവന്നൂർ ബാങ്കുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർ.ബി.ഐ നേതൃത്വത്തിൽ യോഗം ചേരുന്നത്. ആർ.ബി.ഐ കേന്ദ്ര ഓഫീസിൽ നിന്ന് ചുമതലപ്പെടുത്തിയ ചീഫ് ജനറൽ മനേജരാണ് യോഗത്തിൽ പങ്കെടുക്കുക. കൂടാതെ സംസ്ഥാനത്തെ പ്രധാന അർബൻ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരും,ചെയർമാൻ, അർബൻ ബാങ്ക് ഫെഡറേഷൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.















