തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്ന പട്ടികജാതി ഫണ്ട് വെട്ടിപ്പുകൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി പട്ടികജാതി മോർച്ച. പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള പിറവി ദിനമായ നവംബർ 1-ന് കേരളത്തിലെ ആറ് കോർപ്പറേഷനുകളുടെ മുന്നിൽ പട്ടികജാതി മോർച്ച ധർണ്ണ നടത്തുമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
കേരളത്തിലെ അഞ്ച് കോർപറേഷനുകളിലും ഒൻപത് മുനിസിപ്പാലിറ്റികളിലും അൻപത് ബ്ലോക്ക് പഞ്ചായത്തുകളിലും പട്ടികജാതി ഫണ്ട് വെട്ടിപ്പ് നടന്നതായുള്ള വിജിലൻസിന്റെ കണ്ടെത്തൽ വളരെ ഗൗരവകരമാണ്. ഭവന നിർമ്മാണം, പഠന മുറി നിർമ്മാണം, ലാപ്‌ടോപ് വിതരണം, വിദ്യാഭ്യാസ ധന സഹായം എന്നിവയിലാണ് വെട്ടിപ്പ് നടത്തിയിട്ടുള്ളത്. പട്ടികജാതി ഫണ്ട് കൊള്ളയടിക്കുന്നത് തടയാൻ ഇടതു സർക്കാർ പരാജയപെട്ടു. കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പട്ടികജാതി ഫണ്ട് വെട്ടിപ്പിനെ കുറിച്ച് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് യോഗം ആവശ്യപ്പെട്ടു.
പട്ടികജാതി വിഭാഗത്തിലെ സാംബവ സമുദായത്തിന്റെ പരമ്പരാഗത കുലത്തൊഴിൽ വ്യവസായമായ ഈറ്റ, പനമ്പ് തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിലാണ്. കേരളത്തിലെ ഇരുപതിലധികം ബാംബു കോർപ്പറേഷന്റെ സബ് ഡിപ്പോകൾ അടച്ചു പൂട്ടിയിരിക്കുകയാണ്. കുല തൊഴിൽ ചെയ്യുന്ന സാംബവ കുടുംബങ്ങൾ ദുരിതത്തിലാണ്. നെയ്‌ത്തിനാവശ്യമായ ഈറ്റ ബാംബു കോർപറേഷൻ നൽകുന്നില്ല. ഈറ്റ തൊഴിലാളികൾക്ക് നൽകാതെ വൻ തുകയ്‌ക്ക് തമിഴ്‌നാട്ടിലേക്ക് മറിച്ചു വിൽക്കുകയും സ്വകാര്യ തോട്ടങ്ങളിൽ നിന്ന് ഈറ്റ വാങ്ങി വൻ വിലക്ക് തൊഴിലാളികൾക്ക് കൊടുക്കുകയുമാണ് ചെയ്യുന്നത്.
കേന്ദ്ര ബാംബു മിഷൻ കേരളത്തിലേക്ക് അനുവദിച്ച ഫണ്ട് ചിലവഴിക്കാതെ വകമാറ്റി ചിലവഴിക്കുകയുമാണ് ചെയ്തിട്ടുള്ളത്. സാംബവ സമുദായത്തിന്റെ പരമ്പരാഗത കുലത്തൊഴിൽ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്നാവശ്യപ്പെട്ടു പട്ടികജാതി മോർച്ച നവംബർ 14,15 തീയതികളിൽ സംസ്ഥാന ബാംബു കോർപ്പറേഷൻ ആസ്ഥാനത്തേക്കും ജില്ലാ ബാംബു കോർപ്പറേഷൻ ഓഫീസുകളിലേക്ക് പട്ടികജാതി മോർച്ച മാർച്ചും ധർണ്ണയും നടത്തും.
സാംബവ സമുദായത്തിന്റെ ആചാര്യൻ കാവാരിക്കുളംകണ്ഠൻ കുമാരന്റെ 160-മത് ജയന്തി അതി വിപുലമായ രീതിയിൽ ആഘോഷിക്കാൻ യോഗം തീരുമാനിച്ചു ഒക്ടോബർ 25-ന് ജില്ലാ മണ്ഡലം കേന്ദ്രങ്ങളിലാണ് ജയന്തി സമ്മേളനം സംഘടിപ്പിക്കുക. ഒക്ടോബർ 28-ന് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മഹർഷി വാൽമീകി ജയന്തി സമ്മേളനവും സംഘടിപ്പിക്കും. ഡിസംബർ ആറ് വരെ നീണ്ടു നിൽക്കുന്ന ബസ്തി സമ്പർക്ക അഭിയാൻ സംഘടിപ്പിക്കും. പട്ടികജാതി കോളനികളിൽ പട്ടികജാതി സമ്മേളനം, പട്ടികജാതി വിദ്യാർത്ഥി സമ്മേളനം, നാരി വന്ദൻ സമ്മേളനം എന്നിവ സംഘടിപ്പിക്കുവാനും പട്ടികജാതി മോർച്ച സംസ്ഥാന സമിതി യോഗം തീരുമാനിച്ചതായി സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.















