ന്യൂഡൽഹി: ഇസ്രായേലിൽ നിന്നും ഭാരതീയരെ തിരികെ രാജ്യത്തെത്തിക്കുന്നതിനുള്ള ആദ്യ ചാർട്ടേഡ് വിമാനം സജ്ജം. ഇന്ന് രാത്രിയോടെ ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ വിമാനം എത്തും. 230-ഓളം യാത്രക്കാരുമായി നാളെ രാവിലെ വിമാനം ഇന്ത്യയിലേക്ക് തിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വേണ്ടി ഓപ്പറേഷൻ അജയ് ആരംഭിച്ചിട്ടുണ്ട്. ആദ്യ ചാർട്ടർ വിമാനം ഇന്ന് രാത്രിയോടെ ടെൽ അവീവിലെത്തും. നാളെ രാവിലെ ഇന്ത്യൻ പൗരന്മാരുമായി മടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകദേശം 18,000 ഇന്ത്യക്കാർ ഇസ്രായേലിലുണ്ട്. ഇവിടെ സംഘർഷം തുടരുന്നതിനാൽ ആശങ്കകൾ നിലനിൽക്കുകയാണ്. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിനിടെ ഇസ്രായേലിലെ 18,000 ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓപ്പറേഷൻ അജയ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു.
സംഘർഷം രൂക്ഷമായ സാഹചര്യമായതിനാൽ എംഇഎ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും വിവരങ്ങൾ പങ്കുവെയ്‌ക്കുന്നതിനും കൺട്രോൾ റൂം സഹായകമാകുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു.