പാരീസ്: പാലസ്തീൻ അനുകൂല പ്രകടനങ്ങൾ പൂർണമായും നിരോധിച്ച് ഫ്രാൻസ്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡെർമെയിൻ ഉത്തരവ് പുറത്തിറക്കി. പാലസ്തീൻ അനുകൂലികൾ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. രാജ്യ താത്പര്യത്തിന് വിരുദ്ധമായി പുറത്തിറങ്ങി പ്രതിഷേധിച്ചാൽ അകത്താകുമെന്നാണ് പാലസ്തീൻ അനുകൂലികൾക്ക് ഫ്രഞ്ച് പോലീസ് നൽകുന്ന മുന്നറിയിപ്പ്.
പാരീസിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തെ പോലീസ് ശക്തമായാണ് നേരിട്ടത്. കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത പ്രതിഷേധക്കാർക്ക് നേരെ പോലീസ് ബലംപ്രയോഗിച്ചു. പോലീസിനോട് ശക്തമായി നിലകൊള്ളാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ നൽകിയിരിക്കുന്ന സന്ദേശം. വെറുപ്പിനെതിരെ രാജ്യം ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ഭീകര സംഘടന തന്നെയാണെന്നും അതാണ് ഫ്രാൻസിന്റെ നിലാപാടെന്നും കഴിഞ്ഞ ദിവസം എക്സിലൂടെ നടത്തിയ പ്രതികരണത്തിൽ മാക്രോൺ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്റെ തകർച്ചയും ഒടുക്കവുമാണ് ഹമാസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം എക്സ് പോസ്റ്റിൽ കൂട്ടിച്ചേർത്തു. മാക്രോൺ നൽകുന്ന പിന്തുണയ്ക്ക് ഇസ്രായേൽ സായുധ സേന നന്ദി അറിയിച്ച് രംഗത്തുവന്നു.
ഹമാസിന് അന്ത്യശാസനം നൽകിയിരിക്കുകയാണ് ഇസ്രായേൽ. ബന്ദികളാക്കപ്പെട്ട ഇസ്രയേൽ പൗരന്മാരെ ഉടൻ മോചിപ്പിക്കണമെന്നും ഇല്ലെങ്കിൽ ഒരിറ്റ് ജലം പോലും ഗാസയ്ക്ക് ലഭിക്കില്ലെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകുന്നു.ഇതുവരെ നാല് ലക്ഷത്തോളം പാലസ്തീനികൾക്കാണ് ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ വീട് നഷ്ടമായത്. കരമാർഗം കൂടി ഇസ്രായേൽ സൈന്യം എത്തിയാൽ ഗാസയുടെ പതനം ഏറെക്കുറെ സമ്പൂർണമാകുമെന്നാണ് വിലയിരുത്തൽ.