ഇരുചക്രവാഹനങ്ങളുടെ പാകപ്പിഴവുകൾ കണ്ടെത്തി തടയുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 35 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. അഭ്യാസപ്രകടനങ്ങളും അമിതവേഗതയും രൂപമാറ്റവും വരുത്തിയ വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഏഴ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 30 പേരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 3,59,250 രൂപയാണ് ഇവരിൽ നിന്നും പിഴയായി ഈടാക്കിയത്.
ട്രാഫിക് ചുമതലയുള്ള ഐജിജി സ്പർജൻ കുമാറിന്റെ നിർദ്ദേശാനുസരണമാണ് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി വിഭാഗം വിവിധ സമൂഹമാദ്ധ്യമങ്ങളിൽ പരിശോധന നടത്തിയത്. ഇതേ തുടർന്നാണ് നിയമലംഘകരെ കണ്ടെത്തിയത്. വാഹനത്തിന് രൂപമാറ്റം വരുത്തി സ്റ്റണ്ട് ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ ശേഖരിച്ചാണ് നടപടി സ്വീകരിച്ചത്. ഇത്തരത്തിൽ ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ടിന്റെ മൂന്നാംഘട്ടം പൂർത്തിയാക്കുകയായിരുന്നു.
ദക്ഷിണ മേഖലാ ട്രാഫിക് എസ്.പി ജോൺസൺ ചാൾസ്, ഉത്തരമേഖലാ ട്രാഫിക് എസ്.പി ഹരീഷ് ചന്ദ്ര നായിക്, ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാർ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ കേരള പോലീസിന്റെ ശുഭയാത്ര വാട്‌സാപ്പ് നമ്പറായ 9747001099 എന്ന നമ്പറിലേയ്‌ക്ക് വീഡിയോയും ചിത്രങ്ങളും അയച്ചു നൽകാവുന്നതാണ്.