വയനാട്: വള്ളിയൂർക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഇടപെടൽ തേടിയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്ത് സാഹചര്യത്തിലാണ് ക്ഷേത്ര ഫണ്ട് സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചതെന്നതിൽ വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു.
ഇക്കാര്യത്തിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ഹൈക്കോടതിയിൽ വിശദീകരണം നൽകും. പത്തുവർഷത്തിലേറെയായി സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെന്നാണ് ക്ഷേത്രം ട്രസ്റ്റിന്റെ വിശദീകരണം. ഹർജിയിൽ സർക്കാരിനെ കോടതി കക്ഷി ചേർത്തിരുന്നു. സഹകരണ ബാങ്കുകളിൽ നിന്നും മാറ്റി ദേശസാൽകൃത ബാങ്കുകളിൽ ക്ഷേത്രഫണ്ട് നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
അതേസമയം സംഭവത്തിൽ നേരത്തെയും ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. എന്ത് സാഹചര്യത്തിലാണ് ക്ഷേത്രഫണ്ട് സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചതെന്ന് സർക്കാരും മലബാർ ദേവസ്വം ബോർഡും വിശദീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
എന്നാൽ പത്തുവർഷത്തിലേറെയായി സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെന്ന് ക്ഷേത്രട്രസ്റ്റികൾ കോടതിയിൽ പറഞ്ഞത്. ക്ഷേത്രത്തിന്റെ കണക്കുകളിൽ കൃത്യമായ ഓഡിറ്റ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടതി ബോർഡിനോട് നിർദ്ദേശിച്ചിരുന്നു. ലോക്കൽ ഫണ്ട് ഓഡിറ്റിൽ ചൂണ്ടിക്കാണിച്ച അപാകതകൾ ദേവസ്വം ബോർഡ് പരിഹരിച്ചോ എന്നതും പരിശോധിക്കണമെന്ന് കോടതി അറിയിച്ചിരുന്നു.