വാഷിംഗ്ടൺ: ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ജൂത രാഷ്‌ട്രത്തിനുള്ള പിന്തുണ നേരിട്ട് അറിയിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലേക്ക്. ബുധനാഴ്ച ബൈഡൻ ഇസ്രായേലിൽ എത്തുമെന്ന് സ്ഥിരീകരിച്ചു. അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്.
ഇസ്രായേലിന് പിന്തുണ അറിയിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ടെൽഅവീവിൽ എത്തും. പ്രതിസന്ധി നേരിടുന്ന ഇസ്രായേലിനും ലോകത്തിനും മേഖലയ്‌ക്കും വേണ്ടിയാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്. 30 അമേരിക്കൻ പൗരന്മാരെ ഉൾപ്പെടെ 1400 ൽ അധികം നിരപരാധികളെ കശാപ്പ് ചെയ്ത ഹമാസിനെ പ്രതിരോധിക്കാൻ ഇസ്രായേലിന് പൂർണ അവകാശമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഹമാസ് ബന്ദികളാക്കിയിരിക്കുന്നവരെ മോചിപ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെയും അമേരിക്ക പിന്തുണയ്‌ക്കുന്നു. ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ എത്തിക്കാനുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കാൻ അമേരിക്കയും ഇസ്രായേലും തമ്മിൽ ധാരണയായി. ബ്രിങ്കൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദർശനത്തിന് പിന്നാലെയാണ് ബൈഡൻ നേരിട്ട് ഇസ്രായേലിൽ എത്തുന്നത്. വിഷയം രൂക്ഷമാകുന്ന സാഹചര്യത്തിൽ പലവിധ ചർച്ചകൾ ബ്ലിങ്കൻ മുൻകൈ എടുത്ത് നടത്തിയിരുന്നു. ഗാസയിലെ സാധാരണക്കാർക്ക് സഹായം എത്തിക്കാൻ ലക്ഷ്യമിട്ട് ഈജിപ്തുമായും മറ്റ് അറബ് രാജ്യങ്ങളുമായും അദ്ദേഹം ചർച്ച നടത്തി. വിഷയം അമേരിക്ക തണുപ്പിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് നയം വ്യക്തമാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഇസ്രായേലിലേക്ക് പറക്കാൻ ഒരുങ്ങുന്നത്.
ഗാസയിലേക്ക് കരമാർഗം കടക്കാൻ സജ്ജമായിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഇതിന് മുന്നോടിയായി തെക്കൻ ഗാസയിലേക്ക് മാറാൻ ജനങ്ങൾക്ക് സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഗാസ പിടിച്ചെടുക്കരുതെന്നാണ് അമേരിക്ക ഇസ്രായേലിന് നൽകിയിരിക്കുന്ന നിർദ്ദേശം.