ഗാന്ധിനഗർ: സൂറത്തിലെ വിവിധ ഇടങ്ങളിൽ അലയടിച്ച് ഗർഭ സംഗീതം. രാജ്യമെമ്പാടും നവരാത്രി ആഘോഷങ്ങളിൽ മുഴങ്ങുമ്പോൾ കണ്ണിനെ വിസ്മയിപ്പിക്കുന്ന ഗർഭ നൃത്തമാണ് ഗുജറാത്തിന്റെ മണ്ണിൽ അരങ്ങേറിയത്. സൂറത്തിലെ ഉമിയ ധാം ക്ഷേത്രത്തിൽ തലയിൽ മൺകുടങ്ങളേന്തിയാണ് സ്തീകളും പെൺകുട്ടികളും നൃത്തം ആവിഷ്‌കരിച്ചത്.
നവരാത്രി ആരംഭത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ദുർഗ്ഗാ ദേവിയുടെ അവതാരങ്ങളിലൊന്നായ മാ ബ്രഹ്‌മചാരിണി ദേവിക്കാണ് ആളുകൾ പൂജകൾ നടത്തിയത്. മാ ബ്രഹ്‌മചാരിണിയെ ആരാധിക്കുന്നത് ഒരു വ്യക്തിയുടെയുള്ളിൽ ജപത്തിന്റേയും തപസ്സിന്റെയും ശക്തി വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
അതേസമയം മധ്യപ്രദേശിലെ ഇൻഡോറിലും മഹാരാഷ്‌ട്രയിലും ഗർഭ നൃത്തങ്ങൾ അരങ്ങേറിയിരുന്നു. 10 ദിവസം നീളുന്ന നവരാത്രി ആഘോഷങ്ങളിൽ ഭക്തജനങ്ങൾ ആചാരപരമായ ഉപവാസം അനുഷ്ഠിക്കുകയും ദുർഗ്ഗാ ദേവിയെ ആരാധിക്കുകയും ചെയ്യുന്നു. മഹിഷാസുരനെ നിഗ്രഹിച്ച് തിന്മയുടെ മേൽ നന്മ നേടിയെടുത്ത വിജയത്തെ ബഹുമാനപൂർവ്വം ആരാധിക്കുന്നതാണ് നവരാത്രി ഉത്സവം.