ഐസ്വാൾ: കോൺഗ്രസ് നേതാവ് രാഹുലിനെ പരിഹസിച്ച് ബിജെപി മിസോറം സംസ്ഥാന അദ്ധ്യക്ഷൻ വൻലാൽമുവാക. ബിജെപിയുടെ ഏറ്റവും മികച്ച ക്യാമ്പൈനർമാരിൽ ഒരാളാണ് രാഹുലെന്നും അദ്ദേഹം കോൺഗ്രസിനായി പ്രചരണത്തിനായി ഇറങ്ങുകയാണെങ്കിൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പരിഹസിച്ചു. രാഹുലിനായി കാത്തിരിക്കുകയായിരുന്നു എന്നും അദ്ദേഹം കൂടുതൽ സമയം സംസ്ഥാനത്ത് ചിലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൻലാൽമുവാക പറഞ്ഞു.
രാഹുൽ ബിജെപിയുടെ ബ്രാൻഡ് അംബാസിഡറാണ്. ഞങ്ങൾക്കിന്ന് രാജ്യത്ത് ഉള്ളതിൽവെച്ച് മികച്ച ക്യാമ്പൈനർമാരിൽ ഒരാളാണ് അദ്ദേഹം. രാഹുൽ എവിടെയൊക്കെ കോൺഗ്രസിനായി പ്രചരണത്തിന് ഇറങ്ങിയിട്ടുണ്ടോ, അപ്പോഴൊക്കെ ഞങ്ങൾ മികച്ച വിജയം നേടിയിട്ടുണ്ട്. രാഹുൽ കൂടുതൽ സമയം സംസ്ഥാനത്ത് ചിലവഴിക്കണം. അതാണ് തന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നുവെന്നും വൻലാൽമുവാക പരിഹസിച്ചു.
ചരിത്രത്തിലെ ഏറ്റവുവലിയ പോരാട്ടത്തിനാകും മിസോറം ഇത്തവണ സാക്ഷ്യം വഹിക്കുക. ബിജെപി, കോൺഗ്രസ്, എംഎൻഎഫ് എന്നിവർക്ക് പുറമെ സോറാം പീപ്പിൾസ് മൂവ്‌മെന്റ് എന്ന പാർട്ടിയും ഇത്തവണ കളത്തിലിറങ്ങുന്നുണ്ട്. 40 സീറ്റുകളുള്ള സഭയിൽ 27 അംഗങ്ങളാണ് എംഎൻഎഫിനുള്ളത്. സോറാം പീപ്പിൾസ് മൂവ്‌മെന്റിന് ആറും കോൺഗ്രസിന് അഞ്ചും ബിജെപിയ്‌ക്ക് ഒരു സീറ്റും സഭയിലുണ്ട്. നവംബർ ഏഴിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിന് വോട്ടെണ്ണും.