മുംബൈ: ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തുന്നതിൽ സന്തോഷമുണ്ടെന്ന് സച്ചിൻ തെണ്ടുൽക്കർ. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ജനപ്രിയ കായിക വിനോദമായ ക്രിക്കറ്റ് ഒളിമ്പിക്‌സിലെത്തുന്നത്. 2028ൽ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക്‌സിലാണ് ക്രിക്കറ്റ് മത്സരയിനമായി വീണ്ടും അരങ്ങേറുക.
ഒരു നൂറ്റാണ്ടിനു ശേഷം ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്നാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ പ്രതികരണം.
കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ പ്രിയപ്പെട്ട കായികവിനോദം ഒളിമ്പിക് വേദിയിൽ തിരിച്ചെത്തിയിരിക്കുന്നു. ക്രിക്കറ്റിന്റെ പുതുയുഗമാണ് ഇപ്പോഴത്തെത്. ക്രിക്കറ്റിൽ പുതിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കാനും പല രാജ്യങ്ങളിൽ നിന്ന് പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുമുള്ള സുവർണാവസരമാണിതെന്നും സച്ചിൻ എക്സിൽ കുറിച്ചു.
ക്രിക്കറ്റ്, ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയതിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവും സന്തോഷം പ്രകടിപ്പിച്ചു. ‘ഒളിമ്പിക് ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയ വാർത്ത കേട്ടതിൽ സന്തോഷവും ആവേശവും തോന്നുന്നു. ആഗോളതലത്തിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള മറ്റൊരു അവസരമാണിത്.’ – അദ്ദേഹം കുറിച്ചു.
128 വർഷത്തിനുശേഷമാണ് ഒളിമ്പിക്സിൽ ക്രിക്കറ്റ് മത്സരയിനമാകുന്നത്. 1900-ലെ പാരീസ് ഒളിമ്പിക്സിലാണ് അവസാനമായി ക്രിക്കറ്റ് ഒരു ഇനമായി ഉണ്ടായിരുന്നത്. അന്ന് ബ്രിട്ടനെ പ്രതിനിധീകരിച്ച് ഒരു ടീമും ഫ്രാൻസിനെ പ്രതിനിധീകരിച്ച് ഒരു ടീമുമായിരുന്നു മത്സരിച്ചത്.