സാധാരണക്കാരന്റെ സാമ്പത്തിക ഇടപാടുകളിൽ പോസ്റ്റ് ഓഫീസ് ഇന്നും പ്രധാന പങ്കുവഹിക്കുന്നുണ്ട്. നിക്ഷേപ പദ്ധതികളിൽ ജനങ്ങൾ ഏറെയും ആശ്രയിക്കുന്നത് തപാൽ വകുപ്പിനെയാണ്. ബാങ്കിംഗ് ഇടപാടുകൾക്കൊപ്പം തന്നെ ഈ മേഖലയിൽ വൻ മുന്നേറ്റം നടത്താൻ അടുത്ത കാലത്തായി തപാൽ വകുപ്പിനും സാധിച്ചിട്ടുണ്ട്. തപാൽ വകുപ്പിൽ നടന്നു വരുന്ന നിക്ഷേപ പദ്ധതികളിൽ ഏറെയും കേന്ദ്രസർക്കാർ പുറത്തിറക്കിയ സ്‌കീമുകളാണ്. വളരെ വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചിരിക്കുന്നത്.
സാധാരണക്കാരുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി വ്യത്യസ്ത തരത്തിലുള്ള പദ്ധതികളാണ് തപാൽ വകുപ്പ് അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ സേവിംഗ്‌സ് അക്കൗണ്ട്‌സിന്റെ തന്നെ വിവിധ പദ്ധതികളാണ് നിലവിലുള്ളത്. ഇപ്പോഴിതാ സേവിംഗ്‌സ് അക്കൗണ്ടിന്റെ നിയമങ്ങളിൽ മൂന്ന് സുപ്രധാന മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര ധനമന്ത്രാലയം.
അക്കൗണ്ട് ഉടമകളുടെ എണ്ണം വർദ്ധിപ്പിച്ചു
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിൽ ജോയിന്റ് അക്കൗണ്ട് ഉടമകളുടെ പരമാവധി എണ്ണം രണ്ടായിരുന്നു. എന്നാൽ പുതിയ ഭേദഗതി അനുസരിച്ച് മൂന്ന് പേരെ വരെ ഉൾപ്പെടുത്താൻ സാധിക്കും.
പണം പിൻവലിക്കൽ
പണം പിൻവലിക്കുന്നതിനുള്ള പ്രക്രിയയിൽ ഫോം രണ്ടിന് പകരം ഇനി ഉപയോഗിക്കേണ്ടത് ഫോം മൂന്നാണ്. 50 രൂപയിൽ കൂടുതലുള്ള പണം പിൻവലിക്കലുകൾക്ക് ഫോം മൂന്ന് പൂരിപ്പിച്ച് നൽകണം. കൂടാതെ ഈ സമയം പാസ് ബുക്ക് ഹാജരാക്കണം. ചെക്ക് മുഖേനയും ഓൺലൈനിലൂടെയും പണം പിൻവലിക്കാൻ സാധിക്കും.
നിക്ഷേപങ്ങളുടെ പലിശ കണക്കാക്കുന്നത്
പോസ്റ്റ് ഓഫീസ് നിക്ഷേപ നിയമത്തിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങളിൽ ഒന്ന് പലിശ നിരക്കാണ്. പ്രതിവർഷം നാല് ശതമാനം എന്ന നിരക്കിൽ കണക്കാക്കിയിരുന്ന പലിശ നിരക്ക് ഇനി പ്രതിവർഷം അവസാനം ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുന്നതായിരിക്കും. അവസാന മാസത്തെ പത്താം ദിവസത്തിന്റെയും അവസാന ദിവസത്തിന്റെയും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലൻസ് കണക്കാക്കിയാകും പലിശ നിരക്ക് തീരുമാനിക്കുക.