കണ്ണൂർ: ഇസ്രായേൽ-പാലസ്തീൻ യുദ്ധത്തിൽ ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടിൽ ജനങ്ങൾക്ക് സംശയമുണ്ടാകില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. താൻ പാലസ്തീനൊപ്പമാണ്. അവർക്ക് രാജ്യം വേണമെന്നുള്ള നിലപാടിൽ ജനങ്ങൾക്ക് സംശമില്ല. ഹമാസ് തടവുകാരെ വെച്ച് വില പേശുന്നത് ശരിയല്ല. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും എന്ത് പിഴച്ചു. എന്നാൽ ഇസ്രായേൽ ക്രൂരത ചെയ്തല്ലോ, അതുകൊണ്ട് ഹമാസ് ചെയ്താലും കുഴപ്പമില്ല എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. മനുഷ്യത്വമുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ലെന്നും ഇരുഭാഗത്തുമുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു.
കഴിഞ്ഞദിവസം കെ.കെ ശൈലജയുടെ ഫേസിബുക്ക് പോസ്റ്റ് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പാർട്ടി നേതൃത്വം ഹാമസിനെ പോരാളികളായി കാണുന്നതിനിടെയിലായിരുന്നു ഹമാസിനെ ഭീകരർ എന്ന് പരാമർശിച്ച് അവർ പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് വിവാദമായതോടെ നേരത്തെ തന്നെ ഇക്കാര്യത്തിൽ കെ.കെ. ശൈലജ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
തനിക്കെതിരെ പ്രചാരണം നടത്തിയത് പോസ്റ്റ് മുഴുവൻ വായിക്കാതെയാണെന്നും ഫേസ്ബുക്ക് പോസ്റ്റ് ഡീലിറ്റ് ചെയ്തിട്ടില്ലെന്നും ഇനിയും ആർക്കുവേണമെങ്കിലും വായിച്ചുനോക്കാമെന്നായിരുന്നു കെ.കെ. ശൈലജ പറഞ്ഞിരുന്നത്. യുദ്ധ തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രായേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്നുമായിരുന്നു കെകെ ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പരാമർശം.