ടെൽഅവീവ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി സൈന്യം. ടെൽഅവീവിൽ കടുത്ത സുരക്ഷാ നടപടികളാണ് പ്രതിരോധ സൈന്യം ഒരുക്കിയിരിക്കുന്നത്. യുഎസ് പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കാൻ നിരവധി റോഡുകൾ അടച്ചിടുകയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിക്കുകയും ചെയ്തു.
ബൈഡൻ മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ നിന്ന് ഇസ്രായേലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഹമാസ് ഭീകരർക്കെതിരെ സ്വീകരിക്കേണ്ട അടുത്ത നടപടികളെ കുറിച്ച് ബൈഡൻ ഇസ്രായേൽ നേതാക്കളുമായി ചർച്ച ചെയ്യും. യുഎസ് പിന്തുണ ശക്തമായി തുടരുമെന്ന് ബൈഡൻ ഇസ്രായേലിനെ അറിയിക്കും. ഹമാസ് ബന്ദികളാക്കിയ അമേരിക്കൻ പൗരന്മാരെ ഉൾപ്പെടെ രക്ഷിക്കുന്നതിന്റെ നടപടികളെ കുറിച്ച് ഇസ്രായേലിലെയും ജോർദാനിലെയും നേതാക്കളുമായി ബൈഡൻ ചർച്ച ചെയ്യും.
യുഎസ് പ്രസിഡന്റ് ബൈഡൻ ഒരു നിർണായക അവസരത്തിലാണ് ഇസ്രായേലിലേക്ക് പോകുന്നതെന്നും ഇസ്രായേലുമായുള്ള യുഎസിന്റെ ഐക്യദാർഢ്യം വീണ്ടും ഉറപ്പിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. ഗാസയിലെ സാധാരണക്കാർക്ക് സഹായം നൽകുന്നതിനായി ഒരു പദ്ധതി യുഎസും ഇസ്രായേലും ചേർന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ബ്ലിങ്കൻ പറഞ്ഞു.