എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ നിർണായക വിവരങ്ങൾ ഇഡി കോടതിയിൽ ഹാജരാക്കും. കേസിന്റെ കുറ്റപത്രവും റിമാൻഡിൽ കഴിയുന്ന അരവിന്ദാക്ഷന്റെ കളളപ്പണ ഇടപാട് വ്യക്തമാക്കുന്ന ശബ്ദരേഖ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇഡി കോടതിയിൽ സമർപ്പിക്കും. ഈ മാസം 30-നാണ് ഇഡി രേഖകൾ സമർപ്പിക്കുന്നത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പി സതീഷ് കുമാർ, പിപി കിരൺ, വടക്കാഞ്ചേരി സിപിഎം ലോക്കൽ കമ്മിറ്റിയംഗം പിആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് അക്കൗണ്ടന്റ് സികെ ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രമാണ് ഇഡി ഹാജരാക്കുക. തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്മാർ ഇവരാണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
ബാങ്ക് ഭരണസമിതിയുടെയും രാഷ്‌ട്രീയ ഇടപെടലിലൂടെയും 180 കോടി രൂപയുടെ കളളപ്പണ ഇടപാടാണ് നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ മുഖ്യപ്രതി പി സതീഷ് കുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യം തടയുന്നത് ലക്ഷ്യമിട്ടാണ് ഇഡിയുടെ നീക്കം. റബ്‌കോ എംഡിയുടെയും കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.