മെൽബൺ: ഹമാസിനെ പിന്തുണയ്‌ക്കാതിരുന്നതിന് ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇസ്ലാം മത പണ്ഡിതൻ ഇമാം മുഹമ്മദ് തവ്ഹിദി. സംഘർഷത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഹമാസിനെ എതിർത്തതിന് ഇന്ത്യയോട് നന്ദി അറിയിക്കുന്നതായി പറഞ്ഞ അദ്ദേഹം നിലപാടിൽ നിന്നും പിന്മാറാത്തതിൽ രാജ്യത്തെ അഭിനന്ദിക്കുകയും ചെയ്തു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നന്ദി ഇന്ത്യ, ആദ്യ ഘട്ടത്തിൽ തന്നെ ഹമാസിനെതിരെ നിലകൊണ്ടതിന്. പിന്മാറാത്തതിനും നന്ദി’. മുഹമ്മദ് തവ്ഹിദി കുറിച്ചു. വിഷയത്തിൽ അൽ ജസീറ അടക്കമുള്ള മാദ്ധ്യമങ്ങൾ ഭീകരവാദത്തിന് പിന്തുണയ്‌ക്കുകയാണെന്നും അസത്യങ്ങൾ വിളമ്പുകയാണെന്നും അദ്ദേഹം വിമർശിച്ചു. പാലസ്തീനിലെ ആശുപത്രി ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് തവ്ഹിദി ഇമാം ഓസ്ട്രേലിയയിൽ നിന്നുള്ള ഷിയാ മത പണ്ഡിതനാണ്. ഇസ്ലാമിനെ നവീകരിക്കണമെന്ന് വാദിക്കുന്ന മുഹമ്മദ് സ്വയം വിശേഷിപ്പിക്കുന്നത് ഇമാം ഓഫ് പീസ് എന്നാണ്. സംഘർഷത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇസ്രാലേയിന് പിന്തുണ അറിയിച്ച അദ്ദേഹം ഹമാസാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടതെന്നും വാദിക്കുന്നു.