ന്യൂഡൽഹി : വളർത്തു നായയ്‌ക്ക് ‘നൂറി’ എന്ന് പേരിട്ട കോൺഗ്രസ് നേതാവ് രാഹുലിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തു . അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മിന്റെ നേതാവ് മുഹമ്മദ് ഫർഹാനാണ് കേസ് നൽകിയിരിക്കുന്നത് . രാഹുലിന്റെ നടപടി മുസ്ലീം പെൺകുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മുഹമ്മദ് ഫർഹാൻ ആരോപിച്ചു. മൂന്ന് മാസം പ്രായമുള്ള ‘ജാക്ക് റസ്സൽ ടെറിയർ’ നായ കുട്ടിയെയാണ് രാഹുൽ സ്വന്തമാക്കിയത്.
രാഹുൽ ഗാന്ധിയുടെ നായയുടെ പേര് മതവികാരം വ്രണപ്പെടുത്തിയെന്നും, മുസ്ലീങ്ങളെ പരിഹസിക്കുന്നുവെന്നും കാട്ടിയാണ് പരാതി . ‘നൂറി’ എന്ന വാക്ക് ഇസ്ലാമുമായി പ്രത്യേകമായി ബന്ധപ്പെട്ടിരിക്കുന്നു, ഖുർആനിലും ഇത് പരാമർശിക്കപ്പെടുന്നു- ഹർജിയിൽ പറയുന്നു.
എഐഎംഐഎം നേതാവ് കോടതിയെ സമീപിച്ചതായി ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഓഫീസും സ്ഥിരീകരിച്ചു.ഐപിസി സെക്ഷൻ 295 എ (മതവികാരം വ്രണപ്പെടുത്തുന്ന) പ്രകാരം രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അവിരാൾ സിംഗിന്റെ കോടതിയെ സമീപിച്ചതായി ഫർഹാന്റെ അഭിഭാഷകൻ മുഹമ്മദ് അലി പറഞ്ഞു. വാർത്താ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും, നായയുടെ പേര് മാറ്റാനും പരസ്യമായി മാപ്പ് പറയാനും രാഹുൽ ഗാന്ധിയോട് ഉപദേശിച്ചെങ്കിലും രാഹുൽ തയ്യാറായില്ലെന്നും അഭിഭാഷകൻ പറഞ്ഞു.