ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഉത്തര കൊറിയൻ മാരകായുധങ്ങൾ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്. ഹമാസ് ഭീകരരിൽ നിന്ന് ഇസ്രായേൽ സൈന്യം പിടിച്ചെടുത്ത ആയുധങ്ങളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ഉത്തരകൊറിയൻ ആയുധങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്ന രണ്ട് വിദഗ്ധരാണ് വിശകലനം നടത്തിയത്. കവചിത വാഹനങ്ങൾക്കെതിരെ പ്രയോഗിക്കുന്ന ആയുധമായ എഫ്-7 റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഹമാസ് ഉപയോഗിച്ചിരുന്നതായി വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു.
വൻ പ്രഹര ശേഷിയുള്ളവയാണ് റോക്കറ്റ്-പ്രൊപ്പല്ഡ് ലോഞ്ചറുകൾ. വേഗത്തിൽ എതിരാളിയെ നേരിടാൻ ഇതിന് കഴിയും. ഇസ്രായേലിന്റെ വാഹനവ്യൂഹത്തെ പ്രതിരോധിക്കാനാണ് ഇവ അധികവും ഉപയോഗിക്കുന്നത്. സിറിയ, ഇറാഖ്, ലെബനൻ, ഗാസ മുനമ്പ് എന്നിവിടങ്ങളിൽ ഇവ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇതിന് മുൻപും പാലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളെയും ഇസ്ലാമിക് ജിഹാദികളെയും ഉത്തരകൊറിയ പരസ്യമായി പിന്തുണച്ചിരുന്നു.
റോക്കറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പരിശീലന പരിപാടിക്ക് പിന്നാലെ എഫ്-7 ഉപയോഗിക്കുന്ന ഹമാസ് ഭീകരരുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. വാർഹെഡിന് കുറുകെയുള്ള ചുവന്ന വരയും മറ്റ് ഡിസൈനുകളും അന്ന് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിനോട് സാമ്യത പുലർത്തുന്ന എഫ്-7 റോക്കറ്റുകളാണ് ഐഡിഎഫ് കണ്ടെടുത്തത്. ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ആണ് എഫ്-7 ഉത്തര കൊറിയയുടെ ആയുധമാണെന്ന് വ്യക്തമാക്കിയത്.
ഉപരോധത്തിൽ തകർന്ന ഉത്തരകൊറിയ ആയുധങ്ങൾ വ്യാപകമായി വിൽക്കുന്നുവെന്ന വാർത്ത അടുത്തിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിലേക്ക് വെളിച്ചം വീശുന്നതാണ് ഹമാസിന്റെ പക്കൽ നിന്നും കണ്ടെടുത്ത ആയുധങ്ങൾ. അനധികൃതമായ ആയുധങ്ങൾ കയറ്റുമതി ചെയ്താണ് ഉത്തര കൊറിയ പണം സമാഹരിക്കുന്നതെന്നാണ് റിപ്പോർട്ട്.