ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി 1200 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 18 നേപ്പാൾ പൗരന്മാർ അടക്കമുള്ളവരെ അഞ്ച് വിമാനങ്ങളിലായിട്ടാണ് ഇതുവരെ ഇന്ത്യയിൽ എത്തിച്ചത്. ഇസ്രായേലിലെ സ്ഥിതിഗതികൾ തങ്ങൾ വിശകലനം ചെയ്യുകയാണെന്നും കൂടുതൽ വിമാനങ്ങൾ ആവശ്യമായി വന്നാൽ അത് പരിഗണിക്കുമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
എന്നാൽ ഗാസയിൽ യുദ്ധത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടവെന്ന വാർത്ത അദ്ദേഹം നിക്ഷേധിക്കുകയും എന്നാൽ ഒരു ഇന്ത്യൻ പൗരന് പരിക്കേറ്റ് ചികിത്സയിലാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഗാസയിൽ എത്ര ഇന്ത്യൻ പൗരന്മാർ ഉണ്ട് എന്ന് വിശദമായി അന്വേഷിക്കുകയാണെന്നും ആവശ്യമെങ്കിൽ അവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന 18,000 ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി ആരംഭിച്ച ദൗത്യമാണ് ‘ഓപ്പറേഷൻ അജയ്’. 18 നേപ്പാൾ പൗരന്മാരടക്കം 286 ഇന്ത്യൻ പൗരന്മാരുമായി ചൊവ്വാഴ്ച രാത്രിയോടെ അഞ്ചാമത്തെ വിമാനവും ന്യൂഡൽഹിയിൽ എത്തിയിരുന്നു. ഇതോടെ 1200 ഇന്ത്യക്കാരെയാണ് ഇതുവരെ തിരിച്ചെത്തിച്ചത്.